കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അടുത്ത 24ന് ഹർജി പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേന്ദ്ര സർക്കാർ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കും.
കേന്ദ്ര കമ്പനികാര്യമന്ത്രാലയം സംഭവത്തിൽ വിശദമായ പരിശോധനയിലേക്ക് കടന്നിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കമ്പനികാര്യ മന്ത്രാലയത്തിന്റെ സമിതിയാണ് പരിശോധന നടത്തുന്നതെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. തുടർന്നാണ് ഉത്തരവ് കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അടുത്ത വെള്ളിയാഴ്ച ഹാജരാക്കുന്നുണ്ട്.
വീണയുടെ എക്സാലോജിക് കമ്പനിയും ആലുവയിലെ സിഎംആർഎൽ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ വലിയ തട്ടിപ്പു നടന്നുവെന്നും നൽകിയ പണം മാസപ്പടിയാണെ ന്നുമാണ് ആരോപണം. ഇതിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് ഹൈക്കോടതിയിൽ എത്തിയത്. ഹർജി 24 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കെതിരേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി. സിഎംആര്‍എലും കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിൽ വരും. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് അന്വേഷണ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക്, കൊച്ചിയിലെ സിഎംആർഎൽ കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവക്കെതിരെ അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി.എസ്. വരുണ്‍, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കരനാരായണന്‍, പുതുച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് ഈ കേസന്വേഷണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. മാസപ്പടി വിവാദത്തിലെ ആദായനികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളൂരു പ്രാഥമികാ ന്വേഷണം നടത്തിയിരുന്നു. ഇതില്‍ നിയമലംഘനങ്ങള്‍ വ്യക്തമായ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവ് ഉണ്ടാവുന്നത്.
സിഎംആര്‍എല്‍ ആവട്ടെ, ആരോപണങ്ങള്‍ക്ക് അവ്യക്തവും ഒഴിഞ്ഞുമാറുന്നതുമായ മറുപടികളാണ് എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ മറുപടി നല്‍കാന്‍ പോലും കെഎസ്‌ഐഡിസി കൂട്ടാക്കിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു സ്ഥാപനങ്ങളുടെയും എല്ലാ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
2017ലാണ് എക്‌സാലോജിക്കും സിഎംആര്‍എലും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി കരാറില്‍ ഒപ്പു വെക്കുന്നത്. കരാര്‍ പ്രകാരമാണ് വീണയ്‌ക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നു ലക്ഷം രൂപയും സിഎംആര്‍എല്‍ നല്‍കിയിരുന്നത്. എന്നാല്‍, പണം നല്‍കിയ കാലയളവില്‍ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനവും സിഎംആര്‍എല്ലിനു നല്‍കിയിട്ടില്ലെന്നു കണ്ടെത്തുകയായിരുന്നു.. സിഎംആര്‍എല്‍ ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിനു നല്‍കിയ മൊഴിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി എക്‌സാലോജിക്കിനു നല്‍കിയതായാണ് റിപ്പോര്‍ട്ട്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണു ഈ മാസപ്പടി പണമിടപാട് നടക്കുന്നത്.