യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴയിൽ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കല്ലേറുണ്ടായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു.
നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്ക് നേരെ പ്രവർത്തകർ കല്ലും കമ്പും വലിച്ചെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും പ്രവർത്തകർ ശ്രമിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി.
വനിതാ പ്രവർത്തകർക്കും ലാത്തിക്ക് തലക്കടിയേറ്റു. പുരുഷ പൊലീസ് തലക്കടിച്ചെന്ന് വനിതാ പ്രവർത്തകർ ആരോപിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. ഡിവൈഎസ്‌പി ജയരാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്
ടൗൺ ഹാളിന്റെ ഭാഗത്തുനിന്നായിരുന്നു യൂത്ത് കോൺഗ്രസ് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. കലക്ട്രേറ്റിന് സമീപത്തുവെച്ച് പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞെങ്കിലും സംഘർഷം ഉടലെടുത്തതിനുപിന്നാലെ നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവർത്തകർ തിരിഞ്ഞുപോകാൻ കൂട്ടാക്കാതായതോടെ ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ റിമാൻഡിലാണ്. സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അക്രമ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം റിമാൻഡിൽ കഴിയുന്ന രാഹുലിന് ജയിലിൽ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് പോലീസ്. സെല്ലിനുള്ളിൽ സദാ പുസ്തക വായനയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ജില്ലാ ജയിലിലെ പുസ്തകങ്ങൾ ഒന്നൊന്നായി വായിക്കുകായണ് യുവനേതാവ്. ജയിലിലെ ക്രമീകരണങ്ങളിൽ പരാതിയില്ല. എല്ലാവരോടും സൗമ്യമായ പെരുമാറ്റം. ഗവർണറെ കരിങ്കൊടി കാട്ടി റിമാൻഡിലായ എസ് എഫ് ഐ നേതാക്കളും മാങ്കൂട്ടത്തിലിന്റെ അടുത്ത കൂട്ടുകാരായി മാറിയെന്നാണ് ജയിലിൽ നിന്നുള്ള റിപ്പോർട്ടുകൾ.
രാഹുലിനെ കാണാൻ വിഐപികൾ എത്തുന്നുണ്ട്. സന്ദർശകരെ കാണുന്ന സമയത്തൊഴികെ എല്ലാം വായനയാണ്. പത്രവും കൃത്യമായി യൂത്ത് കോൺഗ്രസ് അധ്യക്ഷന് കിട്ടും. ആഹാരത്തിലും നിർബന്ധമില്ല. ജയിൽ മെനുവിൽ പൂർണ്ണ തൃപ്തൻ. സംസ്ഥാനത്തെ രാഷ്ട്രീയക്കാർ തടവുകാരായി എത്തുമ്പോൾ വാർഡന്മാർക്ക് തലവേദനയാണ്. രാഷ്ട്രീയത്തിന്റെ ഹുങ്കെല്ലാം ഇത്തരക്കാർ അഴിക്കുള്ളിൽ കാണിക്കും. നിരന്തരം തർക്കങ്ങളുണ്ടാക്കും. എന്നാൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്റേത് വേറിട്ട വഴിയാണ്. രാഷ്ട്രീയക്കാരന്റെ ഒരു ജാഡയും ജയിലിനുള്ളിൽ രാഹുൽ കാണിക്കുന്നില്ല. എല്ലാവരോടും പെരുമാറുന്നത് മാന്യമായി. ആർക്കെതിരേയും പരാതിയോ പരിഭവമോ ഇല്ല. ജനകീയ ഇടപെടലുകളിലൂടെയാണ് മാങ്കൂട്ടത്തിൽ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞത്. ഇതേ ജനകീയത ജയിലിലും മാങ്കൂട്ടത്തിൽ നേടുകയാണ്.
തിരുവനന്തപുരം ജില്ലാ ജയിലിലെ രണ്ടാം നിലയിലെ ബ്ലോക്കിലാണ് രാഹുലിനെ താമസിപ്പിച്ചിട്ടുള്ളത്. പ്രത്യേക പരിഗണനയൊന്നും നൽകുന്നില്ല. കൊടും കുറ്റവാളികളൊന്നും ആ സെല്ലിൽ മാങ്കൂട്ടത്തിലിനൊപ്പമില്ല. എല്ലാവരോടും സൗമ്യമായാണ് രാഹുലിന്റെ ഇടപെടൽ. എസ് എഫ് ഐക്കാരെ പാർപ്പിച്ചത് ഈ സെല്ലിൽ അല്ല. വ്യക്തിവൈരാഗ്യമൊന്നുമില്ലാത്തതിനാൽ രാഷ്ട്രീയത്തിൽ വിരുദ്ധ ധ്രുവങ്ങളിലുള്ളവർക്ക് ജയിലിനുള്ളിൽ വേഗത്തിൽ അടുക്കാനായി. രാഹുലുമായി സൗഹൃദത്തിലുള്ള സമീപനമാണ് എസ് എഫ് ഐക്കാരും എടുത്തത്. കഴിഞ്ഞ ദിവസം ഇവർ ജാമ്യം കിട്ടി പുറത്തു പോയി. അതുവരേയും എസ് എഫ് ഐക്കാരുമായി അടുത്ത ബന്ധത്തിലായിരുന്നു രാഹുൽ. എന്തായാലും രാഹുലിന്റെ ജാമ്യ ഹർജിയിൽ അടുത്ത വാദ ദിവസം തന്നെ ജാമ്യം കിട്ടുമെന്നാണ് ഏവരുടേയും പ്രതീക്ഷ.