ന്യൂഡൽഹി . ജമ്മു കശ്മീരിൽ പാകിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ‘ഓപ്പറേഷൻ സർവ്വശക്തി’ പദ്ധതിയുമായി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനുള്ള പാകിസ്താൻ ശ്രമങ്ങൾക്ക് തടയിടാനും, ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാനുമായി ഓപ്പറേഷൻ സർവ്വശക്തിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഭാരതം. ഇതിന്റെ ഭാഗമായി, ജമ്മുകശ്മീരിലെ പിർ പഞ്ചൽ പർവതനിരകളുടെ ഇരുവശത്തും തമ്പടിച്ചിരിക്കുന്ന ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നീക്കങ്ങൾ തുടങ്ങി.
പാകിസ്താന്റെ പിന്തുണയോടെ തെക്ക് പിർ പഞ്ചൽ റേഞ്ചുകളിൽ പ്രത്യേകിച്ച് രജൗരി പൂഞ്ച് സെക്ടറിൽ അടുത്ത കാലത്തായി ഭീകര പ്രവർത്തനം നടന്നു വരുന്നതായി കരസേനാ മേധാവി വെളിപ്പെടുത്തിയിരുന്നു. പ്രദേശത്ത് ഭീകരരുടെ ആക്രമണത്തിൽ 20 സൈനികരാണ് ഇതിനകം വീരമൃത്യു വരിച്ചത്. ഏറ്റവും ഒടുവിൽ ഡിസംബർ 21 ന്, നാല് സൈനികരെ സൈന്യത്തിന് നഷ്ടമായി. ദേരാ കി ഗലി മേഖലയിലെ ഏറ്റുമുട്ടലിലായിരുന്നു ഇത്.
ഓപ്പറേഷൻ സർവശക്തി പിർ പഞ്ചൽ റേഞ്ചുകളുടെ ഇരുവശത്തുമുള്ള ഭീകര പ്രവർത്തനങ്ങൾക്ക് തടയിടാനാണെന്ന് സുരക്ഷാ സേന പറയുന്നു. പാകിസ്താന്റെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ഇന്റലിജൻസ് ഏജൻസികൾ എന്നിവ ഒരുമിച്ച് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. ജമ്മു കശ്മീരിലെ സുരക്ഷയ്‌ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമായിരുന്നു ‘ഓപ്പറേഷൻ സർവ്വശക്തി’യുടെ തീരുമാനം ഉണ്ടാവുന്നത്.