എം ടി. വാസുദേവൻനായരുടെ വാക്കുകളിൽ നിന്നേറ്റ മുറിവ് ഉണങ്ങും മുമ്പേ സിപിഎമ്മിന് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരേയുള്ള കേന്ദ്രാന്വേഷണമാണ് പുതിയപ്രതിസന്ധി. നാലു മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്ന കേന്ദ്ര നിർദ്ദേശവും ഗൂഢാലോചനയാണെന്ന് സിപിഎം കരുതുന്നു. കേരളത്തിന്റെ കടപരിധി കുറച്ചതിനെതിരെ സിപിഎം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിമർശിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ കേസ് കൂടിയായപ്പോൾ ധനമന്ത്രാലയം ചൊടിച്ചു. ഇതിനുള്ള പ്രതികാരമാണ് വീണാ വിജയനെതിരായ അന്വേഷണമെന്ന ‘ക്യാപ്‌സ്യൂളാകും’ പരോക്ഷമായി സിപിഎം പ്രചരിപ്പിക്കുക. എന്നാൽ പ്രത്യക്ഷത്തിൽ ന്യായീകരണം ഉണ്ടാകില്ല. മറിച്ച് അത് സ്വകാര്യ വ്യക്തിയുടെ പ്രശ്‌നമാണെന്ന് സിപിഎം വിശദീകരിക്കും.
മാതൃഭൂമിയിൽ വന്ന കാർട്ടൂണും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. നിർമ്മാല്യം 2.0 എന്ന തലക്കെട്ടിൽ വരച്ചത് മുഖ്യമന്ത്രിക്കും പിടിച്ചിട്ടില്ല. ദൈവ വിഗ്രഹമായ പിണറായി രൂപത്തിലേക്ക് വെളിച്ചപ്പാട് തുപ്പുന്ന ചിത്രം! വ്യക്തി ആരാധനയുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ പാട്ടുപയോഗിച്ചുള്ള ആക്രമണം ചില കേന്ദ്രങ്ങൾ നടത്തുന്നു. ഇതിനിടെയാണ് എംടിയുടെ വിമർശനം. ഇതാണ് എംടിയുടെ പഴയ സിനിമയായ നിർമ്മാല്യത്തിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമിയിൽ ഉണ്ണിക്കൃഷ്ണൻ കാർട്ടൂണാക്കിയത്.
നിരവധി അർത്ഥ തലങ്ങളുള്ള ഈ വിർശനവും സിപിഎമ്മിനും പിണറായിക്കും മുറിവായി മാറി. ഈ കാർട്ടൂൺ വിമർശന സ്വഭാവത്തിൽ പോലും സിപിഎം ചർച്ചയാക്കിയില്ല. സൈബർ സഖാക്കളേയും ഇതിൽ നിന്നും വിലക്കി. ഈ കാർട്ടൂർ കൂടുതൽ ആളുകളിലേക്ക് വിമർശ രൂപത്തിൽ എത്തുന്നത് പോലും സിപിഎം ആഗ്രഹിച്ചില്ല. അങ്ങനെ എംടിയുണ്ടാക്കിയ മുറിവിന് പിന്നാലെ കേന്ദ്ര ഏജൻസിയുടെ അന്വേഷണ കുരുക്കും എത്തുന്ന. അതുകൊണ്ട് തന്നെ സൈബർ സഖാക്കളോട് പരമാവധി കരുതലിന് നിർദ്ദേശിക്കും.
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയതാൽപര്യത്തിന് ഉപയോഗിക്കുന്ന രീതിയുണ്ട്. മാധ്യമങ്ങൾ സോണിയ ഗാന്ധിയുടെ നാഷനൽ ഹെറൾഡ് കേസിന്റെ സ്ഥിതി അന്വേഷിച്ചു റിപ്പോർട്ട് ചെയ്യൂ. കെഎസ്‌ഐഡിസിയെ സംബന്ധിച്ചുള്ള കാര്യം ആ സ്ഥാപനത്തിന്റെ എംഡിയോടു ചോദിക്കൂ, ഞാനല്ല എംഡി-ഇതായിരുന്നു എക്‌സാലോജിക് വിവാദത്തിൽ ഇപി ജയരാജന്റെ പ്രതികരണം. ഇപ്പോൾ ഉയർന്ന ആരോപണമെല്ലാം നേരത്തേ പറഞ്ഞതല്ലേ ? ലോക്‌സഭാ തിരഞ്ഞെടുപ്പു വരികയല്ലേ ? ബാക്കി നേതൃത്വം പറയുമെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. എന്നാൽ റിയാസിന്റെ ഭാര്യയും മുഖ്യമന്ത്രിയുടെ മകളുമായ വീണാ വിജയന്റെ മറുപടിയും ഇനിയും പൊതു സമൂഹത്തിൽ ഇല്ല. തൽകാലം വീണയും നിശബ്ദത തുടരും. എംടിയുടെ വിവാദത്തെ കെട്ടടുക്കാൻ പുറത്തെടുത്ത അതേ നിശബ്ദത ഈ കാര്യത്തിലുമുണ്ടാകും.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം വന്നതിന്റെ ആഘാതത്തിലാണ് സിപിഎം. സംസ്ഥാന കമ്മിറ്റി യോഗത്തിലേക്കു മിണ്ടാതെ കയറിപ്പോയ ചില നേതാക്കൾ മണിക്കൂറുകൾക്കു ശേഷം തിരിച്ചിറങ്ങിയപ്പോൾ പ്രതികരിച്ചെന്നു വരുത്തുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയെ ന്യായീകരിക്കാറുള്ള എ.കെ.ബാലനും മൗനത്തിലായിരുന്നു. കരിമണൽ കമ്പനിയുമായ ബന്ധപ്പെട്ട് 5 മാസം മുൻപ് ആദായനികുതി ബോർഡിന്റെ കണ്ടെത്തൽ പുറത്തുവന്നപ്പോൾ പാർട്ടിയുടെയോ സർക്കാരിന്റെയോ വിഷയമല്ലെന്നായിരുന്നു സിപിഎം നിലപാട്. തീരുമാനമെടുക്കും മുൻപ് വീണയുടെ ഭാഗം കേട്ടില്ലെന്ന ന്യായീകരണവും പറഞ്ഞു. കമ്പനികൾ തമ്മിലുള്ള ബിസിനസ് ബന്ധമെന്നു വിശദീകരണ കുറിപ്പുമിറക്കി. എന്നാൽ, കെഎസ്‌ഐഡിസി കൂടി അന്വേഷണ പരിധിയിലേക്കു വന്നതോടെ കമ്പനികളുടെ ബിസിനസ് ബന്ധമെന്നുപറഞ്ഞ് കയ്യൊഴിയാനാകില്ല.
വീണയ്ക്കു വിശദീകരണം നൽകാനുള്ള അവസരവും കിട്ടി. അതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ രാഷ്ട്രീയനീക്കം എന്ന ‘കാപ്‌സ്യൂൾ’ ആണ് സിപിഎം കണ്ടുവച്ചിരിക്കുന്നതെന്ന സൂചനയാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രതികരണത്തിലുള്ളത്. ‘ഏതു കേന്ദ്ര ഏജൻസി, എന്ത് അന്വേഷണം’ എന്നു രാവിലെ കൈ മലർത്തിയ ഇപി പിന്നീട് അന്വേഷണത്തിൽ രാഷ്ട്രീയം ആരോപിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ മൗനത്തെ പ്രതിപക്ഷ നേതാവ് വിമർശിച്ചശേഷമാണ് അദ്ദേഹം പ്രതികരണത്തിനു തുനിഞ്ഞത്. പ്രതിപക്ഷവും ഇതും ഒത്തുതീർപ്പായി മാറുമെന്നും പ്രതീക്ഷിക്കുന്നു.
ലാവ്ലിൻ, സ്വർണക്കടത്ത്, ലൈഫ് മിഷൻ, കരുവന്നൂർ കേസുകളി ലെന്നപോലെ ഇതിലും കേന്ദ്ര അന്വേഷണം വഴിമുട്ടുമെന്ന സംശയമാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയെയും മകളെയും കടന്നാക്രമിച്ച മാത്യു കുഴൽനാടനെതിരെ ചില പ്രതികാര നടപടികളുണ്ടായിരുന്നു. ഇപ്പോൾ കേന്ദ്ര അന്വേഷണത്തിലേക്ക് എത്തിച്ചത് ഷോൺ ജോർജിന്റെ പരാതിയാണ്. ഷോണും സിപിഎമ്മുമായി തെറ്റി നിൽക്കുന്ന നേതാവാണ്. പിസി ജോർജിന്റെ മകനേയും രാഷ്ട്രീയ എതിരാളിയായി സിപിഎം ഉയർത്തിക്കാട്ടും.