രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്പേയി സേവാരി–നവ ശേവ അടല്‍ സേതു എന്ന് പേരിട്ടിരിക്കുന്ന കടല്‍പ്പാലം ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്നതാണ്. നിലവിൽ ഉണ്ടായിരുന്ന രണ്ട് മണിക്കൂര്‍ യാത്രയെ ഏകദേശം 15-20 മിനിറ്റായി കുറക്കുന്നതാണ്.
17,840 കോടി രൂപ ചെലവിട്ടാണ് 21.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം നിര്‍മിച്ചത്. 2016 ഡിസംബറില്‍ പ്രധാനമന്ത്രി മോദിയാണ് പാലത്തിന്റെ തറക്കല്ലിട്ടത്. ഏഴ് വര്‍ഷം കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പാലം മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും. മുംബൈയില്‍ നിന്ന് പൂനെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറക്കും. ഒപ്പം മുംബൈ തുറമുഖവും ജവഹര്‍ലാല്‍ നെഹ്റു തുറമുഖവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും.
ആറുവരി പാതയാണിത്. കടല്‍പ്പാലത്തില്‍ മോട്ടോര്‍ ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടര്‍ എന്നിവ അനുവദിക്കില്ല. നാലുചക്ര വാഹനങ്ങള്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗപരിധി പാലിക്കണമെന്നാണ് നിഷ്കര്ഷിച്ചിട്ടുള്ളത്. കടലില്‍ നിന്ന് 16.5 കിലോമീറ്ററും കരയില്‍ നിന്ന് 5.5 കിലോമീറ്റര്‍റിലുമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 4 ന് മുതൽ കാറുകള്‍ക്ക് ഒരു യാത്രയ്ക്ക് 250 രൂപ വണ്‍വേ ടോള്‍ ഈടാക്കാനുള്ള നിര്‍ദ്ദേശം മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമെന്ന സവിശേഷത അടൽ സേതു കടൽപ്പാലത്തിനുണ്ട്. മുംബൈയിൽ നിന്ന് പൂനെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സമയവും ഇത് കുറയ്ക്കും. ഇത് മുംബൈ തുറമുഖവും ജവഹർലാൽ നെഹ്‌റു തുറമുഖവും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തും. അടൽ സേതു പാലം പൂർത്തിയാകുന്നതോടെ പ്രതിദിനം ഏകദേശം 70,000 വാഹനങ്ങൾക്ക് ഒരേസമയം യാത്ര നടത്താനാവും. 100 വർഷമാണ് പാലത്തിന്റെ കാലാവധി.
മൺസൂൺ സമയങ്ങളിലെ ഉയർന്ന വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ലൈറ്റിംഗ് പോൾ പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇടിമിന്നൽ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് ഒരു ലൈറ്റിംഗ് പ്രൊട്ടക്ഷൻ സംവിധാനവും പാലത്തിൽ ഉണ്ട്.