കൊച്ചി: നിയമം മൂലം നിരോധിക്കപ്പെട്ട മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയ സംഭവത്തിൽ കേസെടുത്ത് തൃക്കാക്കര പോലീസ്. കൊച്ചി വാഴക്കാല സ്വദേശിനിയായി യുവതിയുടെ പരാതിയിലാണ് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തത്. മുത്വലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസാണിത്. 2019 ആഗസ്റ്റ് ഒന്നിനാണ് രാജ്യത്ത് മുത്വലാഖ് ക്രിമിനൽ കുറ്റമാക്കിയത്.
പരാതിയിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് യുവതിയുടെ ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും കേസെടുത്തത്. യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകളും മുത്വലാഖ് നിരോധന നിയമത്തിലെ വകുപ്പുകൾക്കൊപ്പം പോലീസ് ചുമത്തി.
മുത്വലാഖ് നിയമം മൂലം നിരോധിക്കപ്പെട്ട ശേഷവും വിദേശത്തുള്ള ഭർത്താവ് തന്നെ മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും മാനസികമായി ഭർതൃവീട്ടുകാർ പീഡിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പരാതി നൽകിയിരുന്നത്.. ഭർതൃവീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് ഭർത്താവ് മുത്വലാഖ് ചൊല്ലിയതെന്നും യുവതിയുടെ പരാതിയിൽ ആരോപിച്ചിരുന്നു.