കേരളത്തെ നടുക്കിയ കൈവെട്ടു കേസിലെ ഒന്നാംപ്രതി പിടിയിലായ പിറകെ കേസിൽ ചടുല നീക്കങ്ങളുമായി എൻഐഎ. പ്രൊഫസർ ടിജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിൻ്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാ നൊരുങ്ങുകയാണ് എൻഐഎ.
തിരിച്ചറിയൽ പരേഡ് നടത്താനായി മജിസ്ട്രേറ്റ് കോടതിയിൽ എൻഐഎ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങാനാണ് എൻ ഐ എ ഉദ്ദേശിക്കുന്നത്. തുടരന്വേഷണത്തിൽ സവാദിനെ ഒളിപ്പിക്കുകയും സഹായിക്കുകയും ചെയ്ത നിരവധി പ്രതികൾ പിടിയിലാകുമെന്ന വിവരങ്ങൾ ആണ് ഒടുവിലായി പുറത്ത് വന്നിരിക്കുന്നത്.
ജനുവരി 24 വരെ സവാദ് റിമാൻഡിലാണ്. എറണാകുളം സബ് ജയിലിലാണ് സവാദ് ഇപ്പോൾ തടവിൽ കഴിയുന്നത് . പ്രതിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്താനുള്ള ഒരുക്കങ്ങളും എൻഐഎ തുടങ്ങി. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരാനാണ് എൻഐഎ ലക്ഷ്യമിട്ടി രിക്കുന്നത്. ആദ്യ കാല എന്‍ഡിഎഫ് പ്രവർത്തകനായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നാണ് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കണ്ണൂരിലെ മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ നിന്നാണ് സവാദിനെ അറസ്റ്റ് ചെയ്യുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. നിരവധി നാളുകളായി സവാദ് അന്വേഷണസംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെ എൻഐഎ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.13 വർഷവും കണ്ണൂരിലും കാസർകോടും മാറിമാറി താമസിക്കുകയായിരുന്ന സവാദ്, ഒളിവിൽ കഴിയുന്നതിനിടെ കാസർകോട് നിന്ന് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഒരു പി എഫ് ഐ നേതാവിന്റെ ബന്ധുവിനെയാണ് ഇയാൾ വിവാഹം കഴിച്ചിരിക്കുന്നത്.