കോഴിക്കോട് . കോഴിക്കോട് കൂടത്തായി റോയ് വധക്കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂട്ടത്തോടെ കൂറ് മാറ്റം. ഒരു സാക്ഷി കൂടി ഒടുവിൽ കൂറുമാറി. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയിൽ പ്രതികൾക്കനുകൂലമായി കൂറുമാറിയിരിക്കുന്നത്.
പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയിൽ നിന്ന് സയനൈഡ് കണ്ടെതത്വത്തിന്റെ മുഖ്യ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നൽകിയിരുന്നതാണ്.
ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവം 2019-ലാണ് പുറം ലോകം അറിയുന്നത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെ ജോളി അറസ്റ്റിലാവുകയായിരുന്നു. റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരണപ്പെടുന്ന ഉണ്ടായത്.
പിറകെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരണപെട്ടു. ആറു മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോർട്ട് ആണ് കേസിൽ വഴിത്തിരിവാകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയാണ് ഉണ്ടായത്.