തിരുവനന്തപുരം . കുടി വെള്ളത്തിനു ശക്തി തീരെ പോരാ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പുതിയ വാട്ടർ ടാങ്ക് വരുന്നു. ക്ലിഫ് ഹൗസിൽ വാട്ടർ ടാങ്ക് നിർമ്മിക്കാനായി 5.92 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്നെടുത്ത് ചെലവഴിക്കാൻ തീരുമാനിച്ചു. വെള്ളത്തിന് ആവശ്യത്തിന് ശക്തിയില്ലെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ വിലയിരുത്തിയതിന് പിന്നാലെയാണ് പുതിയ വാട്ടർ ടാങ്കിന് അനുമതി നൽകിയിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വാതോരാതെ സർക്കാർ പറയുമ്പോൾ ഞങ്ങടെ ദൂരത്തിനു ഒരു കുറവും വരുത്തില്ലെന്ന് നിലപാടിൽ തന്നെയാണ് സർക്കാർ. നാട്ടിലെ പാവങ്ങൾക്ക് 1,600 രൂപ പെൻഷൻ കൊടുക്കാൻ ഇല്ലെന്ന് കോടതിയെ അറിയിച്ച് ദിവസങ്ങൾ കഴിയും മുൻപാണ് ഓരോരോ കാരണങ്ങൾ പറഞ്ഞു അനാവശ്യ ധൂർത്ത് നടത്തുന്നത്.
ക്ലിഫ് ഹൗസിലാണ് മന്ത്രി മന്ദിരങ്ങളിൽ അറ്റകുറ്റപ്പണികൾ അധികവും നടക്കുന്നത്. കാലി തൊഴുത്തിന് 42.50 ലക്ഷം, ചാണക കുഴിക്ക് 3.72 ലക്ഷം, സുരക്ഷയ്‌ക്ക് 39.54 ലക്ഷം, മരച്ചില്ല മുറിക്കാൻ 1.77 ലക്ഷം എന്നിങ്ങനെ നീളുകയാണ് അറ്റകുറ്റപ്പണികളുടെ ലിസ്റ്റ്.