ഹവാന . കമ്മ്യൂണിസം ലോകത്താകെ കുത്തുപാളയെടുക്കുകയാണ്. ഭരിച്ച് ഭരിച്ച് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നേരിടാൻ അധികാരത്തിലേറ്റിയ ജനത്തിന്റെ തലയിൽ ഭാരങ്ങൾ ഇറക്കിവെക്കുകയാണ് ക്യൂബയിലും കമ്മ്യൂണിസ്റ്റ് സർക്കാർ. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ ഇന്ധനത്തിന് 500 ശതമാനം വില വർധിപ്പിക്കാൻ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ തീരുമാനി ച്ചിരിക്കുകയാണ്.
ബജറ്റ് കമ്മി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി 1 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും. ഒരു ലിറ്റർ പെട്രോളിന് 25 പെസോസാണ് വില (20 യുഎസ് സെന്റ്സ്). ഫെബ്രുവരി ഒന്ന് മുതൽ അഞ്ചിരട്ടി വർധിച്ച് 132 പെസോ ആയി ഉയരും. പ്രീമിയം പെട്രോൾ വില 30 ൽ നിന്ന് 156 പെസോ ആയി ഉയരും. കൊവിഡ് പ്രതിസന്ധി, യുഎസ് ഉപരോധം എന്നിവ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്യൂബ നേരിട്ടു വരുന്നത്. കമ്മ്യൂണിസം എന്തെന്നും ജനത്തിനോട് എങ്ങനെയെന്നും ക്യൂബ ലോകത്തിനു പഠിപ്പിച്ചു കൊടുക്കുകയാണ്.
1990 കളിലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ക്യൂബ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു വന്നിരുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ക്യൂബൻ സമ്പദ്‌വ്യവസ്ഥ 2023-ൽ രണ്ട് ശതമാനം ചുരുങ്ങകയും പണപ്പെരുപ്പം 2023-ൽ 30 ശതമാനത്തിലെത്തുകയും ഉണ്ടായി. മിക്കവാറും എല്ലാ അവശ്യ സാധനങ്ങൾളും സേവനങ്ങളും സബ്‌സിഡി നിരക്കിൽ നൽകുന്ന ക്യൂബൻ സർക്കാർ, ഇന്ധന വില വർധിപ്പിക്കേണ്ടിവരുമെന്ന് കഴിഞ്ഞ മാസം അറിയിക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ധനം നൽകാനാകില്ലെന്ന് ധനമന്ത്രി അലജാൻഡ്രോ ഗിൽ ആണ് വെളിപ്പെടുത്തൽ നടത്തിയത്. ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതിയുടെ വിലയിൽ 25 ശതമാനം വർധനവും പ്രകൃതി വാതകത്തിന്റെ വില വർധനയും വരുത്തി. ഇന്ധന ഇറക്കുമതിക്ക് കൂടുതൽ വിദേശനാണ്യം ചെലവാക്കേണ്ടി വരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് സർക്കാർ പറയുന്നത്.