ആലത്തൂരിൽ കോടതിയുത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് പൊലീസ് മോശമായി പെരുമാറിയ സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി. ജനുവരി 18 ന് സംസ്ഥാന പൊലീസ് മേധാവി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. സംഭവത്തില്‍ കോടതി അതൃപ്തി അറിയിച്ചിരിക്കുകയാണ്.
പൊലീസിന്‍റെ പെരുമാറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ആലത്തൂർ വിഷയത്തിൽ കോടതി ഇടപെട്ടത്. അപകടത്തെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലിനോടാണ് എസ്.ഐ റിനീഷ് തട്ടിക്കയക്കുകയായിരുന്നു.
ഉത്തരവ് പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ വക്കീൽ കയർക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. എന്നാൽ വണ്ടി വിട്ടു തരാതിരിക്കാനായി പൊലീസ് ശ്രമിച്ചപ്പോൾ അത് പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നാണ് അഭിഭാഷകന്റെ വാദം. അതേ സമയം കൃത്യനിർവഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു എന്ന പേരിൽ ആലത്തൂർ, ചിറ്റൂർ എന്നീരണ്ടു പൊലീസ് സ്റ്റേഷനുകളിലായി കേസെടുത്ത് അക്വിബ് സുഹൈലിനെ കുടുക്കി.
ആലത്തൂർ പോലീസ് സ്റ്റേഷനിലെത്തിയ പാലക്കാട് ബാറിലെ അഭിഭാഷകൻ ആക്വിബ് സുഹൈലിനോട് എസ്.ഐ. മോശമായി പെരുമാറിയെന്നാരോപിച്ച് പാലക്കാട് ബാർ അസോസിയേഷൻ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ കോടതി സമുച്ചയത്തിൽ നടന്ന യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് സി.ജി. ഹരിദാസ് അധ്യക്ഷനായി.
സെക്രട്ടറി വിനോദ് കെ. കയനാട്, വൈസ്‌പ്രസിഡന്റ് ജി. ജയചന്ദ്രൻ, ശ്രീപ്രകാശ്, എം.എസ്. സ്കറിയ, മാത്യു തോമസ്, എസ്. റിമോഷ്, ഗിരീഷ് നൊച്ചുള്ളി, കെ.കെ. സുധീർ, ജിഞ്ചു ജോസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ നാലാം തീയതി ആലത്തൂർ സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് അപമാര്യാദയായി പെരുമാറിയ എസ്.ഐ.ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി, പോലീസ് മേധാവി, എന്നിവർക്ക് കത്ത് നൽകാൻ യോഗം തീരുമാനിച്ചിരിക്കുകയാണ്.