കൊച്ചി . കൈയേറ്റവും നശീകരണവും വൻതോതിൽ ആയി വേമ്പനാട്ട് കായലിന്റെ ജലസംഭരണ ശേഷിയും മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സർവക ലാശാല – കുഫോസിന്റെ പഠന റിപ്പോർട്ട്.
കായലിന്റെ ജലസംഭരണ ശേഷി 120 വർഷത്തിൽ കുറഞ്ഞത് 85.3 ശതമാനമാണ്. കൈയേറ്റക്കാർ കായൽ വിസ്തൃതിയിൽ 43.5 ശതമാനം കൊണ്ടുപോയി. കായലിന്റെ അടിത്തട്ടിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയതായി കണ്ടെത്തി എന്നും റിപ്പോർട്ടിൽ പറയുന്നു.
കേരള സർക്കാരിന്റെ നിർദ്ദേശ പ്രകാരം കുഫോസിലെ സെന്റർ ഫോർ അക്വാറ്റിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആൻഡ് കൺസ ർവേഷൻ അഞ്ച് വർഷം കൊണ്ട് നടത്തിയ പഠനം ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ജനുവരി 12 മുതൽ 14 വരെ കുഫോസിൽ നടക്കുന്ന ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസിൽ വേമ്പനാട്ട് കായലിന്റെ ശോച്യാവസ്ഥയും നശീകരണ തോതും പ്രധാന ചർച്ചയാവും. ദുർഘടാവസ്ഥയിൽ നിന്ന് കായലിനെ എങ്ങിനെ രക്ഷിക്കാം എന്നതാണ് അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസ് ചർച്ച ചെയ്യുകയെന്ന് കുഫോസ് വൈസ് ചാൻസലറും കോൺഗ്രസിന്റെ മുഖ്യരക്ഷാധികാരിയുമായ ഡോ.ടി. പ്രദീപ് കുമാർ പറഞ്ഞിട്ടുണ്ട്.
കായലിലെ ജല സംഭരണ ശേഷി 120 വർഷം കൊണ്ട് 85.3 ശതമാനം കുറഞ്ഞു. 1900 ൽ 2617.5 മില്യൻ ക്യൂബിക് മീറ്ററായിരുന്ന സംഭരണ ശേഷി 2020 ൽ 387.87 മില്യൺ ക്യൂബിക് മീറ്ററിലേക്കാണ് കുറഞ്ഞിരിക്കുന്നത്. ഇതേകാലയളവിൽ 158.7 ചതുശ്രകിലോമീറ്റർ കായലാണ് കൈയേറ്റക്കാർ നികത്തിയിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ 43.5 ശതമാനം കായൽ ഇല്ലാതായി. 1900 ൽ 365 ചതുശ്രകിലോമീറ്ററായിരുന്ന കായൽ വിസ്തൃതി 2020 ആയപ്പോഴേക്കും 206.30 ചതുശ്രകിലോമീറ്ററായി കൂപ്പുകുത്തി.
കായലിന്റെ അടിത്തട്ടിൽ ഉള്ളത് 3005 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്. കായലിന്റെ ആഴത്തിൽ ഗണ്യമായ കുറവ് ഉണ്ടായി. അത് സംഭരണ ശേഷി കുറയാൻ കാരണമാക്കി. അര നൂറ്റാണ്ടിനിടയിൽ വേമ്പനാട്ട് കായലിൽ നിന്ന് 60 ഇനം മത്സ്യങ്ങൾ ആണ് അപ്രത്യക്ഷമായിരിക്കുന്നത്. 1980 ൽ 150 സ്പീഷ്യസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇപ്പോൾ വെറും 90 ഇനങ്ങൾ മാത്രമാണ് ഉള്ളത്.