രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്ളിക്സും സീ സ്റ്റുഡിയോയും പുറത്തിറക്കിയ ‘അന്നപൂർണി’ക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ‘അന്നപൂർണി’ ഹിന്ദുവികാരം വൃണപ്പെടുത്തുകയാണെന്നാണ് ആരോപണം. ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയാണ്. ചിത്രം നെറ്റ്ഫ്ളിക്സിൽ നിറയെ കാഴ്ചക്കാരുമായി മുന്നേറുമ്പോഴാണ് സിനിമയെ പറ്റി കടുത്ത ആരോപണം ഉണ്ടായിരിക്കുന്നത്.
ചിത്രത്തിൽ ഒരു ബ്രാഹ്മണ പെൺകുട്ടിയായാണ് നയൻതാര പ്രത്യക്ഷപ്പെടുന്നത്. ഭഗവാൻ ശ്രീരാമനെ കുറിച്ച് ചിത്രത്തിൽ വ്യാഖ്യാനിക്കുന്ന രംഗങ്ങളാണ് വിവാദമായിരിക്കുന്നത്. ചില രംഗങ്ങളിൽ ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ ശിവസേന നേതാവ് രമേശ് സോളങ്കി മുംബയ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാൻ രാമൻ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും രമേശ് സോളങ്കി എക്സിൽ കുറിച്ചിരിക്കുന്നു. ചിത്രത്തിലെ ഓരോ രംഗത്തെ കുറിച്ചും രമേശ് സോളങ്കി കുറിപ്പിൽ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്.
ഹിന്ദു പൂജാരിയുടെ മകൾ ആയുള്ള നയൻതാരയുടെ കഥാപാത്രം ബിരിയാണി പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് നിസ്‌കരിക്കുന്നു. നിസ്‌കാരമാണ് ബിരിയാണിക്ക് രുചി നൽകുന്നതെന്ന് നയൻതാരയുടെ കഥാപാത്രം പറയുന്നുണ്ട്. അവസാന ഭാഗത്തെ രംഗങ്ങളിൽ ലവ് ജിഹാദിനെ ചിത്രം പ്രോത്സാഹിപ്പിക്കുന്നു. ഭഗവാൻ ശ്രീരാമൻ വനവാസ കാലത്ത് മാംസം ഭക്ഷിച്ചിരുന്നതായി നായക കഥാപാത്രം നായിക കഥാപാത്രത്തോട് പറയുന്നുണ്ട്. ഈ രംഗങ്ങൾ എല്ലാം ഹൈന്ദവ സംസ്‌കാരത്തെ വ്രണപ്പെടുത്തുന്നതാണ് രമേശ് സോളങ്കി പറയുന്നു.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്ളിക്സും സീ സ്റ്റുഡിയോയും ചിത്രം പുറത്തിറക്കിയത് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രമേശ് സോളങ്കി ആരോപിച്ചിട്ടുണ്ട്. മുംബൈ പൊലീസിന് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരിക്കുന്ന രമേശ് സോളങ്കി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ നയൻതാരയോ നെറ്റ്ഫ്ളിക്‌സോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.