മാലിദ്വീപിനെ ബഹിഷ്‌കരിക്കണം എന്ന ശക്തമായ ആഹ്വാനവുമായി ഇന്ത്യൻ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സർമാരും രംഗത്ത്. മാലിദ്വീപിൽ പുതുതായി അധികാരമേറ്റ സർക്കാറിലെ ഒരു മന്ത്രിയുൾപ്പെടെ പ്രമുഖ മാലിദ്വീപ് വ്യക്തിത്വങ്ങള്‍ എക്‌സിൽ ഇന്ത്യാ വിരുദ്ധ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതിനെതിരെയാണ് മാലദ്വീപും അവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്ത്യക്കാർ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ചെയ്യുന്ന ഓൺലൈൻ കാമ്പെയ്‌നിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപകാലത്ത് ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് കാമ്പയ്ന്‍ നടക്കുന്നത്. മാലിദ്വീപിന് പകരം ഇന്ത്യയുടെ മനോഹരമായ ലക്ഷദ്വീപിലേക്ക് പോകണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. ലക്ഷദ്വീപില്‍ മോദി നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ലക്ഷദ്വീപിലെ മനോഹരമായ ബീച്ചുകൾ സന്ദർശിക്കുകയും അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നതാണ്.
ടലിൽ സ്‌നോർക്കെൽ ചെയ്യുന്ന മോദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും എക്‌സിൽ ഏറ്റവും വലിയ ട്രെൻഡിംങായി മാറുകയും ചെയ്തിരുന്നു. അതേസമയം, ലക്ഷദ്വീപിൽ വിനോദസഞ്ചാരം വർദ്ധിപ്പിക്കാനുള്ള മോദിയുടെ ശ്രമം മാലിദ്വീപിലെ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ചിലരെ പ്രകോപിപ്പിക്കുകയുണ്ടായി എന്നതാണ് സത്യം.
മാലദ്വീപ് മന്ത്രി മറിയം ഷിയൂന മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിക്കുകയും തങ്ങളുടെ രാജ്യം സന്ദർശിക്കാൻ വിനോദസഞ്ചാരികളെ ക്ഷണിക്കുകയും ചെയ്യുകയുണ്ടായി. മോദിയെ പരിഹസിച്ചു കൊണ്ട് ഇട്ട പോസ്റ്റ് പിന്നീട് മാലിദ്വീപ് മന്ത്രി നീക്കം ചെയ്തു. ഇതോടെയാണ് ഇന്ത്യൻ സെലിബ്രിറ്റികളും ഓൺലൈൻ ഇന്‍ഫ്ലൂവന്‍സർമാരും മാലിദ്വീപ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി മുന്നോട്ട് എത്തിയിരിക്കുന്നത്.
രംഗത്ത് വന്ന കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ചേർന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയാണ്. ‘ഇന്ത്യ ഔട്ട്’ അവരുടെ പ്രകടനപത്രികയുടെ ഭാഗമായിരുന്നു. മാലിദ്വീപ് അതിന് വോട്ടുചെയ്‌തു. ഇനി, വിവേകത്തോടെ തിരഞ്ഞെടുക്കേണ്ടത് ഇന്ത്യക്കാരായ നമ്മളാണ്. എന്റെ കുടുംബം അത് ചെയ്യുമെന്ന് എനിക്കറിയാം. ജയ് ഹിന്ദ്’ – ആകാശ് ചോപ്ര എക്സില്‍ കുറിക്കുകയുണ്ടായി.
മാലിദ്വീപ് മന്ത്രിയുടെ സമീപകാല അഭിപ്രായങ്ങളുടെ പശ്ചാത്ത ലത്തിൽ മാലിദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കാൻ ഇന്‍ഫ്ലൂവന്‍സർ സോനം മഹാജനും ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട ഇന്ത്യക്കാരേ, ഇന്ത്യക്കാരെ പുറത്താക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന മാലദ്വീപ് മന്ത്രിമാർ പറയുന്നത് ദയവായി ശ്രദ്ധിക്കുക. എത്രയും വേഗം മാലിദ്വീപിലേക്കുള്ള നിങ്ങളുടെ യാത്രാ പദ്ധതികൾ റദ്ദാക്കുക. ആളുകൾ നിങ്ങളെ വെറുക്കുന്ന ഒരു രാജ്യത്തേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? ലക്ഷദ്വീപ് നിങ്ങളെ കാത്തിരിക്കുന്നു,’ മഹാജൻ കുറിച്ചു.