ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അക്രമം. ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ ഗോപിബാഗ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ അക്രമികൾ ട്രെയിനിന് തീയിട്ടു. സംഭവത്തിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.. പൊതുതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് ബംഗ്ലാദേശിൽ അക്രമ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള സംഘർഷാവസ്ഥയിൽ ക്രമസമാധാനപാലനത്തിനായി ബംഗ്ലാദേശിലുടനീളം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ബെനാപോൾ എക്‌സ്പ്രസ് ട്രെയിനിനാണ് അക്രമികൾ തീയിട്ടത്. രാത്രി 9.05 നായിരുന്നു സംഭവം. ട്രെയിനിലെ തീ അണയ്ക്കാൻ 7 യൂണിറ്റ് ഫയർ സർവീസ് ഒന്നര മണിക്കൂർ സമയമെടുത്തു. ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിലെ ഡ്യൂട്ടി ഓഫീസർ ഫർഹാദുസ്സമാൻ അറിയിച്ചു. രാത്രി ഒമ്പത് മണിയോടെ യാണ് ഗോപിബാഗ് പ്രദേശത്ത് തീപിടിത്തമുണ്ടായതെന്ന് ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. അക്രമികൾ ട്രെയിൻ ആക്രമിച്ചതിനു ശേഷം രാത്രി 10.20ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ട്രെയിനിൽ യാത്ര ചെയ്തിരുന്ന പലരും ഇന്ത്യൻ പൗരന്മാരാണെന്നാണ് വിവരം. അക്രമികൾ ട്രെയിനിന് തീയിട്ടതിനെ തുടർന്ന് തീവണ്ടിയുടെ നാല് കോച്ചുകളിലേക്കും തീ പടരുകയായിരുന്നു. ആളപായവും നാശനഷ്ടങ്ങളും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തി വരുന്നു. കൂടുതൽ പേർ കോച്ചിനുള്ളിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് പൊലീസ് കരുതുന്നത്. ധാക്കയെ ബംഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ബെനാപോളുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിനാണ് ആക്രമണത്തിന് ഇരയായി രിക്കുന്നത്.