കോഴിക്കോട് . വിവാഹ വാഗ്ദാനം നല്‍കി മൈസൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് 19 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു. ബംഗളൂരുവിൽ എഞ്ചിനീയറായ വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അക്ഷയ്ക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തു. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം ആരംഭിച്ച പന്തീരങ്കാവ് പൊലീസ് യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ്.
മാട്രിമോണിയൽ സെറ്റ് വഴിയാണ് അക്ഷയും യുവതിയും പരിചയത്തിലായത്. തുടർന്ന് അക്ഷയ് വിവാഹാഭ്യർഥന നടത്തി. തുടര്‍ന്ന് ഇയാളുടെ നിർബന്ധപ്രകാരം ഇരുവരും ഒരുമിച്ച് കോഴിക്കോട്ടെ ഫ്ലാറ്റിൽ താമസം തുടങ്ങി. ഇവിടെ വച്ച് യുവതിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. 19 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തുവെന്നും പണം തിരികെ ചോദിച്ചപ്പോൾ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ അക്ഷയ്‌ക്കെതിരെ ആരോപിച്ചിട്ടുണ്ട്.
ലഹരി സ്ഥിരമായി ഉപയോഗിക്കാറുള്ള അക്ഷയ് ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ടുവെന്നും സിഗരറ്റ് വച്ച് പൊളളിക്കുന്നതുൾപ്പടെ ശാരീരകമായി ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഗർഭം അലസിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഇയാൾ മറ്റൊരു വിവാഹം കഴിക്കുന്നതറിഞ്ഞ് നാട്ടിലെത്തിയ യുവതിയെ അക്ഷയുടെ ബന്ധുക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അക്ഷയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനായി പന്തീരാങ്കാവ് പൊലീസ് അക്ഷയ് താമസിക്കുന്ന കർണാടകയിലേക്ക് തിരിച്ചിരിക്കുകയാണ്.