തിരുവനന്തപുരം . ‘സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്’ എന്ന് ശബരിമല തീർത്ഥാടകർക്ക് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ശാസന. ‘സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്. ബസിന് മുന്നിൽ ഇരുന്ന് ഉള്ള ശരണം വിളി സമരവും ശരിയല്ല’ ഗണേഷ് തിരുവനന്തപുരത്ത് പറഞ്ഞു. ബസ്സുകൾ പോലീസ് വഴി നീളെ തടഞ്ഞിട്ടു തീർത്ഥാടകരെ പൊറുതി മുട്ടിച്ച അവസ്ഥയിലാണ് ഭക്തർ ബസിന് മുന്നിൽ ഇരുന്ന് ശരണം വിളി സമരവും മറ്റും നടത്തുന്നതെന്ന വസ്തുത ബോധപൂർവം മറന്നു കൊണ്ടായിരുന്നു മന്ത്രി ഗണേഷിന്റെ ഭക്തർക്കെതിരെയുള്ള ശാസന. അതേസമയം, ഓരോ പൊലീസുകാരും തോന്നും പോലെ ബസ് വഴിയിൽ തടഞ്ഞു ഇടുന്ന സ്ഥിതിയുണ്ടെന്ന് മന്ത്രി ഗണേഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശബരിമലയിൽ നടക്കുന്ന സമരപരിപാടികൾ മാർഗതടസം സൃഷ്‌ടിക്കാനെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. ‘മകരവിളക്കിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ നൽകും. കെഎസ്ആർടിസി ബസുകൾ വഴിയിൽ തടഞ്ഞിടരുത്. ആളും പേരും ഇല്ലാത്ത സ്ഥലത്ത് ബസ് പിടിച്ചു ഇട്ടാൽ തീർത്ഥാടകർ ബുദ്ധിമുട്ടിലാകും. നിലയ്ക്കലിൽ ബസിൽ കയറാനുള്ള തിരക്ക് കുറയ്ക്കാൻ ഉള്ള നടപടി ഉടൻ തന്നെ ഉണ്ടാകും. അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്യണം. അപ്പോൾ സന്നിധാനത്ത് തിരക്ക് കുറയുമെന്നും’ ഗണേഷ് കുമാർ പറഞ്ഞു. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ശബരിമല തീർത്ഥാടനത്തിനായി വിട്ടു നൽകും. തീർത്ഥാടകരുമായി പോകുന്ന ബസുകൾ വഴിയിൽ തടഞ്ഞിടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകും.
ഇതിനിടെ കെഎസ്ആർടിസിയിലെ ഗണേഷിന്റെ അഴിമതി പരാമർശത്തിന് മറുപടിയുമായി ആന്റണി രാജു രംഗത്ത് വന്നിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ അദ്ദേഹം വകുപ്പിലെ ചോർച്ച കണ്ടത് എങ്ങനെഎന്നായിരുന്നു ആന്റണി രാജു ചോദിച്ചത്. നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച ആളാണ് ഗണേഷെന്നും ആന്റണി രാജു കുറ്റപ്പെടുത്തി യിരുന്നു.