ശബരിമല . സന്നിധാനത്തെ ഹോട്ടലുകളിൽ തീർത്ഥാടകരെ കൊള്ളയടിക്കുന്നു. കഴുത്തറുപ്പൻ വിലയാണ് ഭക്ഷണ സാധങ്ങൾക്ക് സന്നിധാനത്ത് ഈടാക്കി വരുന്നത്. സന്നിധാനത്തേക്ക് സാധന സാമഗ്രികൾ എത്തിക്കുന്നതിന് ചിലവുള്ളതിനാൽ സംസ്ഥാനത്ത് മറ്റിടങ്ങളിൽ ഉള്ള വിലയേക്കാൾ കുറച്ചധികമാണ് നേരത്തെ മുതൽ വാങ്ങി വരുന്നത്. ഇപ്പോൾ നടക്കുന്നതാവട്ടെ കഴുത്തറുക്കുന്ന കൊള്ളയാണ്.
57 രൂപ പരമാവധി വാങ്ങാവുന്ന ഒരു മസാല ദോശക്ക് സന്നിധാനത്ത് 90 രൂപയും 100 രൂപയുമൊക്കെ ഹോട്ടലുകാർ തോന്നുന്ന പോലെ വാങ്ങുകയാണ്. യഥാർത്ഥത്തിൽ 228 രൂപ വാങ്ങേണ്ട 4 മസാല ദോശക്കാവട്ടെ തീർത്ഥാടകരിൽ 360 രൂപയും അതിൽ കൂടുതല് മൊക്കെ വാങ്ങുകയാണ്. നെയ് റോസ്റ്റിന് 49 രൂപയാണ് വില എന്നാൽ 75 രൂപയാണ് വാങ്ങി വരുന്നത്. ഗ്രീൻ പീസ് കറിക്ക് 48 രൂപയാണ് വില, ഹോട്ടലുകാർ എന്നാൽ 60 രൂപയാണ് വാങ്ങുന്നത്. പാലപ്പത്തിന് 14 രൂപയാണെങ്കിലും 20 രൂപ വരെ വാങ്ങുന്നു. 15 രൂപക്ക് വിൽക്കേണ്ട പൊറോട്ടക്ക് 20 രൂപയും 25 രൂപയും വരെ വാങ്ങുന്ന കടകളുണ്ട്.
അമിത വില ഈടാക്കുന്നതായി തീർത്ഥാടകർ പരാതി പെട്ടതിനെ തുടർന്ന് ജില്ലാ കളക്ടർ എ ഷിബുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തി അമിത് വില ഈടാക്കുന്നത് കൈയ്യോടെ പിടികൂടിയിരിക്കുകയാണ്. സന്നിധാനത്തെ ഒരു ഹോട്ടലിൽ നാല് മസാല ദോശ വാങ്ങിയ തീർത്ഥാടകരോട് 360 രൂപ വാങ്ങിയതായും കണ്ടെത്തി. യഥാർത്ഥത്തിൽ 228 രൂപ മാത്രമെ വാങ്ങാവൂ. എന്ത് കൊണ്ടാണ് ഇങ്ങനെ ബില്ല് കൊടുത്തതെന്ന് കളക്ടർ തിരക്കിയപ്പോൾ മസാല ദോശയ്ക്ക് കൂട്ടാനായി ചമ്മന്തി നൽകി എന്നായിരുന്നു ഹോട്ടൽ ഉടമയുടെ മറുപടി. ഈ ഹോട്ടലിന് പിഴ ഈടാക്കാനും നോട്ടീസ് നൽകാനും കളക്ടർ തുടർന്ന് നിർദ്ദേശം നൽക്കുകയാണ് ഉണ്ടായത്.
സന്നിധാനത്ത് ഹോട്ടലുകളിൽ മാത്രമല്ല, പാത്രക്കടകളിലും തോന്നിയ വില ഈടാക്കുന്നുണ്ടെന്ന് കളക്ടർ നേരിട്ട് കണ്ടെത്തി. ജില്ലാ കളക്ടർ സന്നിധാനത്തെ കടകളിൽ പരിശോധന നടത്തി. കടകളിൽ ശുചിത്വം ഇല്ലാത്തതും ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതും ശ്രദ്ധയിൽ പെടും ഉണ്ടായി. അമിത വിലയ്ക്ക് പിഴ ഈടാക്കാനും നോട്ടീസ് നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.