തിരുവനന്തപുരം . തിരുവല്ലത്ത് ഭർതൃ മാതാവിന്റെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസിലെ പ്രതികൾക്ക് പോലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകി രക്ഷപ്പെടാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥൻ സിപിഒ നവാസിന് സസ്പെൻഷൻ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനാണ് സസ്‌പെൻഷൻ. പ്രതികൾക്ക് വിവരം ചോർത്തി നൽകിയത് സംബന്ധിച്ച് നവാസിനെതിരെ തിരുവല്ലം സിഐ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിറകെയാണ് നടപടി ഉണ്ടായത്.
ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടിൽ ഡിസംബർ 26ന് വൈകിട്ടാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്തൃവീ ട്ടുകാരുടെ മാനസിക, ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഷഹാനയുടെ മരണത്തിന് പിറകെ ഭർത്താവ് നൗഫലും അയാളുടെ മാതാവും ഒളിവിൽ പോവുകയായിരുന്നു.
പോലീസ് ഇവർക്കായി അന്വേഷണം നടക്കുന്നതിനിടെ ഇവരുടെ ബന്ധുകൂടിയായ സി പി ഒ നവാസ് പോലീസിന്റെ നീക്കങ്ങൾ പ്രതികൾക്ക് ചോർത്തി നൽകുകയാണ് ഉണ്ടായത്. പോലീസ് ഇവരെ പിന്തുടരുന്നതിന്റെ കൃത്യമായ വിവരങ്ങളാണ് നവാസ് പ്രതികൾക്ക് ചോർത്തി നൽകുന്നത്. തുടർന്നാണ് നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവല്ലം സിഐ കമ്മീഷണർക്ക് റിപ്പോർട്ട് നൽകുന്നത്.
നൗഫൽ-ഷഹാന ദമ്പതികളുടെ വിവാഹം 2020ലായിരുന്നു നടന്നത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം നടക്കുന്നത്. പിന്നീട് ഷഹാനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുക പതിവായിരുന്നു. പരിഹാസം പിന്നെ പീഡനമായി മാറി. നൗഫൽ ഇത് തടഞ്ഞില്ലെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
നൗഫലിൻറെ ചികിത്സക്കായി പോയപ്പോൾ ഷഹാനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ ഉമ്മ മർദിക്കുകയുണ്ടായി. ഇതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റുകയാണ് ഉണ്ടായത്. അനുജൻറെ മകൻറെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പോകുന്നതിനായി കുട്ടിയെ കൂട്ടികൊണ്ടു പോകാൻ പിന്നീട് കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് നൗഫൽ എത്തി. നേരിട്ട് ക്ഷണിക്കാത്തതിനാൽ പോകാൻ ഷഹാന തയ്യാറായിരുന്നില്ല. തുടർന്ന് ഇതോടെ കുഞ്ഞിനെയുമെടുത്ത് നൗഫൽ പോയി. പിന്നാലെ യുവതി മുറിയിൽ കയറി വാതിലടച്ചു. പിന്നീട് മുറിയിൽ നിന്ന് പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കുമ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.