ലൈംഗിക കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരും ഈ നിമിഷം മുതൽ നശിപ്പിക്കപ്പെടട്ടെ എന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ. അഞ്ച് വർഷം മുമ്പാണ് വൈരമുത്തുവിനെതിരെ ചിന്മയി ലൈംഗികാരോപണം ഉന്നയിച്ചിരുന്നത്.
അന്നുമുതൽ ഇതുമായി ബന്ധപ്പെട്ട് അവർ കേസ് നടത്തി വരുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം, നടൻ കമൽഹാസൻ, എന്നിവരെ മീടൂ ആരോപണ വിധേയനായ കവിയും തമിഴ് ഗാന രചയിതാവുമായ വൈരമുത്തുവിനൊപ്പം ഒരു പരിപാടിക്കിടെ കണ്ട പിറകെയാണ് ചിന്മയിയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്.
വൈരമുത്തുവിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മഹാകവിതൈ’യുടെ പ്രകാശനച്ചടങ്ങിൽ നേതാക്കൾ ഒത്തുകൂടിയിരുന്നു.’ഞാൻ വിലക്കപ്പെട്ടപ്പോൾ തമിഴ്നാട്ടിലെ ഏറ്റവും ശക്തരായ ചില പുരുഷന്മാർ എന്നെ പീഡിപ്പിച്ചവനെ ഉയർത്തിക്കാട്ടുന്നു. എന്റെ കരിയറിലെ വർഷങ്ങൾ നഷ്ടപ്പെട്ടു’ എക്സിൽ ചിന്മയി സംഭവത്തിന്റെ ഒരു വീഡിയോ റീപോസ്റ്റ് ചെയുകൊണ്ട് പറഞ്ഞു.
‘ലൈംഗിക കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന മുഴുവൻ ആവാസവ്യവസ്ഥയും ഈ നിമിഷം മുതലും അതിനുശേഷവും നശിപ്പിക്കപ്പെടാൻ തുടങ്ങട്ടെ,’ ചിന്മയി പറഞ്ഞു. ‘എന്റെ ആഗ്രഹം സഫലമാകുന്നതുവരെ ഞാൻ പ്രാർത്ഥിക്കുന്നു. എന്തായാലും എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല,’ ചിന്മയി എക്‌സിൽ കുറിച്ചു..
‘പുതുവർഷത്തിന്റെ ആദ്യ ദിനം! രണ്ടര മണിക്കൂറിലധികം, അത് സ്നേഹമുള്ള ആത്മാക്കളാൽ നിറഞ്ഞിരുന്നു!’ എന്ന് എഴുതിയ വീഡിയോയും സ്റ്റാലിൻ പങ്കിട്ടിരുന്നു. 2019ൽ, വൈരമുത്തുവി നെതിരെ ശ്രീപാദ ലൈംഗികാരോപണം ഉന്നയിച്ച് ഒരു വർഷത്തിനുശേഷം, ലൈംഗികാരോപണങ്ങളെക്കുറിച്ച് വൈരമുത്തുവിനോട് ചോദ്യങ്ങൾ ചോദിക്കാതെ നിശബ്ദത പാലിക്കുന്നതിനെ ചിന്മയി ചോദ്യം ചെയ്തിരുന്നു.
മീടൂ ആരോപണം നേരിടുന്ന വൈരമുത്തുവിനെ വീട്ടിൽ സന്ദർശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഗായിക ചിന്മയി നേരത്തെയും വിമർശിച്ചിരുന്നതാണ്. വൈരമുത്തുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സ്റ്റാലിൻ വീട്ടിലെത്തിയിരുന്നത്. വൈരമുത്തുവിന് സ്റ്റാലിൻ പൊന്നാട അണിയിക്കുകയും ഉണ്ടായി. ഈ സാഹചര്യത്തി ലാണ് വൈരമുത്തുവിനെതിരെ ആരോപണവുമായി ചിന്മയി വിമർശനം ഉന്നയിച്ചിരിക്കുന്നത്.