കൊച്ചി . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പരാമർശം വിവാദമായ പിറകെ തന്റെ പരാമർശത്തിലെ വീഞ്ഞും, കേക്കും പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും എന്നാൽ, മണിപ്പൂര്‍ വിഷയത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും കൊച്ചിയിൽ മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ ‘ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നെന്നും’ ആയിരുന്നു സജി പറഞ്ഞിരിക്കുന്നത്. നൂറുകണക്കിന് പേർ കൊല്ലപ്പെട്ട മണിപ്പൂർ പ്രശ്നം പ്രധാനമന്ത്രിയുടെ വിരുന്നിൽ ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് പ്രസംഗത്തിൽ പറഞ്ഞതെന്നും ആ രാഷ്ട്രീയമായ നിലപാടിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പിന്നീട് വഴി മാറി വിശദീകരണം നടത്തുകയായിരുന്നു സജി ചെറിയാൻ.
മെത്രാൻമാരെ മറ്റു സഭ അധ്യക്ഷന്മാരെയും ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതിനു വിശദീകരണം നടത്തിയ സജി ചെറിയാൻ, ‘വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. ആ കാര്യത്തിൽ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കിൽ ആ ഭാഗങ്ങൾ പിൻവലിക്കുന്നു.’ എന്നാണു പറഞ്ഞത്. എന്നാൽ മണിപ്പൂർ പ്രശ്നത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായി ഉന്നയിക്കും. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് തന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
തന്റെ വാക്കുകളിലൂടെ ഉദ്ദേശിച്ചത് ഒരു വലിയ രാഷ്ട്രീയ പ്രശ്നത്തെയാണ്. ആ രാഷ്ട്രീയ പ്രശ്നത്തെ തമസ്കരിക്കാൻ കഴിയില്ല. തനിക്കുണ്ടായ ആശങ്ക ഉന്നയിച്ചു എന്ന് മാത്രമാണ്. അത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സജി ചെറിയാൻ പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെ കഴിഞ്ഞവർഷം 700 ഓളം ആക്രമണങ്ങള്‍ നടന്നു. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കിൽ ഇന്ത്യ ഒൻപതാമതാണ്. മണിപ്പൂരിന്റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ വന്‍ പരാജയമാണെന്നും സജി ചെറിയാന് പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയോ ചെയ്തില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
വാൽ കഷ്ണം: സജി ചെറിയാൻ കേരളത്തിലെ മന്ത്രിയാണെന്നാണ് എല്ലാവരും ധരിക്കുന്നത്, സി പി എമ്മിനെ ആട്ടിയോടിച്ച മണിപ്പൂർ കേരളത്തിലിരുന്നു ഭരിക്കുന്ന മന്ത്രിയാണ് സത്യത്തിൽ ഇപ്പോൾ സജി ചെറിയാൻ.. വല്ലാത്ത സംഗതി?