മറ്റൊരു മനുഷ്യന്‍റെ തല ചെടിച്ചട്ടി കൊണ്ട് അടിച്ചു പൊട്ടിക്കുന്ന തിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതേ നാട്ടിലാണ് ‘ഒരു പീഡയെറുമ്പിനും ഒന്നും വരുത്തരുത്’ എന്ന് ഗുരു പഠിപ്പിച്ചതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. സഹജീവിയോട് കരുണയും സ്നേഹവും കരുതലും ഉള്ളവര്‍ക്ക് അത്താഴപ്പട്ടിണി മാറ്റാന്‍ അരി ചോദിക്കുന്നവരെ അധിക്ഷേപി ക്കാനാവില്ല. സഹജീവികളോട് അനുകമ്പയുള്ളവര്‍ക്ക് നിരായുധരായ മനുഷ്യരെ വളഞ്ഞിട്ട് തല്ലുന്നവരെ അഭിനന്ദിക്കാനാവില്ല – കേന്ദ്രമന്ത്രി പറഞ്ഞു.
ഗുരുദര്‍ശനങ്ങള്‍ പലസ്തീനിലല്ല ഗുരു പിറവിയെടുത്ത കേരളത്തില്‍പ്പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് വി. മുരളീധരൻ ചോദിച്ചു. ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണീയരുടെ വേദിയിലുടനീളം ചിലര്‍ ഭാരതീയ തത്വചിന്തയെ അവഹേളിക്കാനും സനാതനധര്‍മ പാരമ്പര്യത്തെ അപമാനിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നു. വിനായകാഷ്ടകം എഴുതിയ ശ്രീനാരായണഗുരുവിന് സനാതന ധര്‍മവുമായി ഒരു ബന്ധവുമില്ലെന്നാണ് അവർ പറയുന്നത്. ഹിന്ദു മതത്തിലെ ദേവീദേവൻമാരെ പ്രകീർത്തിച്ചു കൊണ്ട് മുപ്പതിലേറെ കീർത്തനങ്ങൾ എഴുതിയ വ്യക്തിയാണ് ശ്രീ നാരായണഗുരുവെന്ന് വി. മുരളീധരൻ ഓർമ്മിപ്പിച്ചു.
കാവി വെറുക്കപ്പെടേണ്ട നിറമാണെന്ന് ഗുരു പറഞ്ഞതായി എന്റെ അറിവിൽ ഇല്ല. കാവിയുടെ മഹത്വം മനസിലാകണമെങ്കില്‍ മനസിലെ അന്ധത നീങ്ങണം. സനാതന ധര്‍മ പാരമ്പര്യത്തെ വക്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഏറ്റവുമധികം നടത്തിയിട്ടുള്ളത് നിരീശ്വരവാദം പിന്തുടരുന്നവരാണ്. പ്രാചീനവും പരിശുദ്ധവുമായ സനാതന പരമ്പരയെ അപമാനിക്കാൻ മാർക്സിസ്റ്റ് ചരിത്രകാരൻമാർ തലമുറകളായി പരിശ്രമിക്കുകയാണെന്നും അയോധ്യയിലടക്കം അതാണ് കണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.