തൃശൂർ . ട്രെയിലർ ലോറിയും ഇന്നോവ കാറും കുതിരാൻ പാലത്തിന് മുകളിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ കുതിരാൻ പാലത്തിന് മുകളിലായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. കാർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരന്നു എന്നാണു റിപ്പോർട്ടുകൾ.
ഇന്നോവ അപകടത്തിൽ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് കാറിനുളളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നത്. രണ്ടു സ്ത്രീകളും നാലുപുരുഷന്മാരും അടക്കം ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ജോൺ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു പുരുഷനാണ് മരിച്ചത് . ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റവരിൽ മൂന്നുപേരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളാണ് മരണപ്പെട്ടത്. കാർ ഓടിച്ചിരുന്ന വ്യക്തി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുതിരാനിലെ റോഡ് ഇടിഞ്ഞുകിടക്കുന്നതിനാൽ തൃശൂർ പാലക്കാട് ട്രാക്കിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ രണ്ടു വശങ്ങളിലേക്കും കടത്തിവിടുന്നത്. ഇവിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.