കണ്ണൂര്‍ . കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനനെതിരെ ഗുരുതരമായ അഴിമതി ആരോപണം. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ. രാഗേഷ് ആണ് അഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പണിപൂര്‍ത്തിയാകാത്ത പല പദ്ധതികളും ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് അഴിമതിയുടെ ഭാഗമാണെന്നാണ് പി.കെ. രാഗേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്.
പടന്നപ്പാലത്ത് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് 50 ശതമാനം പോലും പണിപൂര്‍ത്തിയാകാതെയാണ് ഉദ്ഘാടനം ചെയ്യുന്നത്. 12.5 കിലോമീറ്റര്‍ നീളത്തില്‍ രണ്ടു വാര്‍ഡുകളിലായി പൂര്‍ത്തീകരിക്കേണ്ട 2.5 കിലോമീറ്ററിലധികം പൈപ്പ് ലൈന്‍ ഇനിയും വലിക്കാന്‍ ബാക്കി കിടക്കുകയാണ്.
ലൈന്‍ വന്ന പ്രദേശത്തെ മുഴുവന്‍ വീടുകളെയും മറ്റ് സ്ഥാപനങ്ങളെയും കണക്ട് ചെയ്ത് മാലിന്യം നിറഞ്ഞ വെള്ളം 40% എങ്കിലും പ്ലാന്റിലെത്തിച്ചാല്‍ മാത്രമേ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് യാഥാർഥ്യം. എന്നാല്‍ സ്വന്തമായി സ്ഥാപനങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കേണ്ട സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടി അവരുടെ മാലിന്യങ്ങള്‍ ടാങ്കിലെ വെള്ളം മാത്രം കണക്ട് ചെയ്ത് ഒരു വീട്ടില്‍ പോലും കണക്ഷന്‍ കൊടുക്കാതെ പ്ലാന്റ് ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തത് വഴി കോടികളുടെ അഴിമതി നടത്താനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.
പ്ലാന്റ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാല്‍ കമ്പനിയുടെ വാറണ്ടി കാലാവധി അവസാനിക്കും. അപ്പോള്‍ ഒരു പ്രവര്‍ത്തനം പോലും നടക്കാതെ നെറ്റ്‌വര്‍ക്ക് തകരാറാവുകയും യന്ത്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സാധിക്കാതെ വരികയും ചെയ്യും. അത്തരം സാഹചര്യത്തില്‍ കമ്പനി കരാറില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള വഴിയൊരുക്കി അതില്‍ നിന്ന് കോടികള്‍ തട്ടിയെടുക്കാനുള്ള ശ്രമം ആണ് നടന്നിരിക്കുന്നത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിലനില്‍ക്കുന്ന കാലം വരെയും അദാനി ഗ്രൂപ്പിന്റെ ഗ്യാസ് പൈപ്പ് ലൈന്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലൂടെ കടന്നുപോകുന്ന കാലത്തോളം കോര്‍പ്പറേഷന് ലഭിക്കാമായിരുന്ന കോടിക്കണക്കിന് രൂപ തറവാടക അദാനി ഗ്രൂപ്പിന് തീറെഴുതിക്കൊടുത്ത് കോര്‍പ്പറേഷന്റെ തനത് വരുമാനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനൻ അട്ടിമറിച്ചിരിക്കുകയാണ്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസൂത്രണം ചെയ്ത് പ്രവൃത്തി ആരംഭിച്ച പയ്യാമ്പലം പാര്‍ക്ക് പ്രവര്‍ത്തനം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ.
മരക്കാര്‍ കണ്ടിയില്‍ സ്ഥാപിച്ച അറവുശാല പയ്യാമ്പലം ഇലക്ട്രിക് ശ്മശാനം തുടങ്ങിയവയെല്ലാം കോടികള്‍ ഉപയോഗിച്ചാണ് നടപ്പാക്കിയതെങ്കിലും ഇതുവരെ പ്രവര്‍ത്തന യോഗ്യ മായിട്ടില്ല. പയ്യാമ്പലം ഇലക്ട്രിക് ശ്മശാനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ഇപ്പോഴും നടക്കുകയാണ്. ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സോണ്ട കമ്പനിക്ക് കരാര്‍ നല്‍കേണ്ടതില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആ കമ്പനിക്ക് തന്നെ കരാര്‍ നല്‍കി 10% അഡ്വാന്‍സായി 70 ലക്ഷത്തോളം രൂപ കോര്‍പ്പറേഷന്‍ നഷ്ടമുണ്ടാക്കിയിരിക്കുകയാണ്.
കൊടുത്ത അഡ്വാൻസ് തുകയിൽ ഒരു ചില്ലിക്കാശ് പോലും ഇതുവരെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചത് വഴി വാടകയ്‌ക്ക് പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. നടക്കുന്നതെല്ലാം എന്റെ മിടുക്കും നടക്കാത്തതെല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്‌ക്കു കയും ചെയ്യുന്ന നിലപാടാണ് മേയറുടേത്.
കണ്ണൂര്‍ കോര്‍പ്പറേഷന്റെ തീരാ ശാപമായ പടന്നത്തോട് മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും അത് പൂര്‍ത്തിയാക്കാതെ കോടികള്‍ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്നും രാഗേഷ് കുറ്റപ്പെടുത്തിയി ട്ടുണ്ട്.. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.വി. അനിത, എം.വി. പ്രദീപ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.