തലശ്ശേരി . തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മാസങ്ങളായി ശമ്പളം കിട്ടാത്ത താല്‍ക്കാലിക ജീവനക്കാര്‍ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുന്നു. സത്യഗ്രഹസമരവുമായാണ് ജീവനക്കാര്‍ രംഗത്ത് വരുന്നത്. സി ഐ ടി യു വിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സത്യാഗ്രഹ സമരം ജനുവരി 5 ന് സിഐടിയു ജില്ലാ സെക്രട്ടറി ടി.പി. ശ്രീധരന്‍ ആണ് ഉദ്ഘാടനം ചെയ്യുക.
സത്യഗ്രഹസമരവുമായി ബന്ധപെട്ടു ബാനറുകള്‍ ആശുപത്രി പരിസരത്ത് ഉയര്‍ന്നിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയായ കെജിഎച്ച്ഡിഎസ്ഇയു തലശ്ശേരി ബ്രാഞ്ച് കമ്മറ്റിയാണ് സമരവുമായി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 80 ഓളം പേരാണ് ശമ്പളമില്ലാതെ കഴിഞ്ഞ മൂന്ന് മാസമായി ജോലി ചെയ്യുന്നത്.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ നടപടി ആവശ്യപ്പെട്ട് ആശുപത്രി പരിസരത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. സമര പരിപാടികള്‍ നടത്തിയാല്‍ നിലവിലുള്ള ജോലി പോകും എന്ന ഭയത്തിലായിരുന്നു ഇവര്‍.
ഇപ്പോള്‍ സഹികെട്ടു എന്ത് വരട്ടെ എന്ന് കരുതിയാണ് സത്യഗ്രഹ സമരവുമായി ജീവനക്കാർ രംഗത്ത് വന്നിരിക്കുന്നത്. ശമ്പളം ഇല്ലാതായതോടെ പലരും പട്ടിണിയിലാണ്. ഭവനവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ എടുത്തവരൊക്കെ ശമ്പളം മുടങ്ങിയതോടെ കഷ്ടപ്പെടുകയാണ്.. അധികൃതർ കണ്ണ് തുറന്നാലെ ഇവരുടെ ജീവിതം കഷ്ടമില്ലാതെ മുന്നോട്ടു പോകൂ. പലരും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആത്മഹത്യയുടെ വക്കിലാണെന്നാണ് ജീവനക്കാർ പറയുന്നത്.