തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ജനുവരിയിൽ പ്രഖ്യാപിക്കും. കൂടുതൽ സാധ്യതയുളള മണ്ഡലങ്ങളുടേതാണ് ആദ്യം പ്രഖ്യാപിക്കുക. കേരളത്തിൽ തൃശൂരടക്കം ചില മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടും. ദേശീയ തലത്തിലാണ് ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരത്തടക്കം കേരളത്തിലെ ചില മണ്ഡലങ്ങളിൽ ഇക്കുറി അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാവും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി അവസാനമോ, മാർച്ച് ആദ്യ വാരമോ വരും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തു നിന്ന് ഒ. രാജഗോപാൽ വിജയിച്ചതൊഴിച്ചാൽ ബി.ജെ.പിക്ക് കേരളം ഒരു വിധത്തിലും തുണച്ചിട്ടില്ല. 21ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമവും കൈയ്യൊഴിഞ്ഞു. ഇക്കുറി ചരിത്രം മാറ്റിയെഴുമെന്ന വാശിയാണ് ബി ജെ പി ക്ക് ഉള്ളത്.
ഡോ.ശശി തരൂർ തുടർച്ചയായി വിജയിച്ച തിരുവനന്തപുരം പിടിക്കാൻ വി.വി.ഐ.പി സ്ഥാനാർത്ഥി അനിവാര്യമാണെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. കേന്ദ്ര മന്ത്രിമാരായ ധനമന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യമന്ത്രി ജയശങ്കർ,ഐ.ടി.മന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പേരാണ് അഭ്യൂഹങ്ങളായി പുറത്ത് വരുന്നത്. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായി.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെ കൊണ്ട് വരണമെന്ന ആവശ്യം ശക്തമാണ്. ഇത് ഉണ്ടായില്ലെങ്കിൽ വിജയ സാധ്യതയുള്ള ഒരു സീറ്റ് ശോഭ സുരേന്ദ്രന് നൽകും. കേന്ദ്രമന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ മത്സരിക്കുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നതെങ്കിലും ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിന് എന്തോ ചില താല്പര്യ കുറവുണ്ട്. വി.മുരളീധരൻ ആറ്റിങ്ങലിൽ മത്സരിച്ചാൽ അത് ഗുണം ചെയ്യില്ലെന്ന കണക്ക് കൂട്ടൽ തന്നെയാണ് പാർട്ടിക്കുള്ളത്. അനിൽ ആന്റണി, മേജർ രവി തുടങ്ങി പേരുകളും സ്ഥാനാർഥി പട്ടികയിൽ പരിഗണനയിലുണ്ടെങ്കിലും, പാർട്ടി നേതൃസ്ഥാനത്തിരിക്കുന്നരെ മാറ്റി നിർത്തിയാവും സ്ഥാനാർഥി പട്ടികയെന്നാണ് വിവരം.
കേരളത്തിൽ ലോക്സഭാ എം.പിമാരില്ലെങ്കിലും സംസ്ഥാനത്തിന് നിരവധി പദ്ധതികൾ അനുവദിച്ചും, ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ കൈയിലെടുത്തും ഇക്കുറി കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സ്ഥിരം മുഖങ്ങളെ മാറ്റി നിർത്തി ജന സമ്മതരായ പൊതു പ്രതിച്ഛായയുള്ള നേതാക്കളെ ഇറക്കാനാണ് ബി ജെ പി ആലോചിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ 4,500 കോടിയുടെ വിവിധ പദ്ധതികൾക്കാണ് തുടക്കം കുറിച്ചിരുന്നത്. കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം, വൈദ്യുതീകരിച്ച ഡിണ്ഡിഗൽ – പഴനി – പാലക്കാട് റെയിൽവേ ലൈൻ സമർപ്പണം, തിരുവനന്തപുരവും കോഴിക്കോടുമടക്കം നിരവധി റെയിൽവേസ്‌റ്റേഷനുകളുടെ നവീകരണോദ്ഘാടനം, ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാ സ്ഥാപനം തുടങ്ങിയവ പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. സംസ്ഥാനത്തേക്ക് രണ്ട് വന്ദേഭാരത് ട്രെയിൻ നൽകിയതും പാർട്ടിക്ക് എടുത്ത് പറയേണ്ട നേട്ടങ്ങളായുണ്ട്.