കൊച്ചി . രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി രാജ്യത്തേക്ക് നുഴഞ്ഞു കയറുന്ന ബംഗ്ലാദേശികൾക്ക് കേരളം മുഖ്യ ഒളിത്താവളം.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തി എത്തുന്ന ബംഗ്ലാദേശികൾ രഹസ്യമായി താമസിക്കാവുന്ന ഒളി താവളമായി കേരളം മാറുകയാണ്. പിണറായി സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയും അലംഭാവമാണ് ഇക്കാര്യത്തിലുള്ളത്. തൊഴിലിടങ്ങളിൽ ജോലിക്കെന്ന പേരിൽ ബസ്സുകളിൽ വരെ ഇവരെ കൂട്ടി കൊണ്ട് വരുന്ന ഗൂഢ സംഘങ്ങൾ തന്നെ കേരളത്തിലുണ്ട്.
ഇച്ചാമാട്ടി നദി നീന്തിക്കടന്ന് ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശികൾക്ക് ആധാറും മറ്റും സംഘടിപ്പിച്ച് നൽകുന്നത് ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊച്ചിയിൽ രണ്ടാഴ്ച മുമ്പ് പിടിയിലായ ബംഗ്ലാദേശി ദമ്പതികളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. കൊടുംകുറ്റവാളികൾ ഇത്തരത്തിൽ എത്തുന്നവരിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ആക്രി പെറുക്കി ജീവിക്കുന്നവരും വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരുമായ അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ എടുക്കേണ്ട സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീർത്തും അലംഭാവം ആണ് കാണിക്കുന്നത്.
പെരുമ്പാവൂർ അടക്കം കൊച്ചി, കാസർകോഡ്, കണ്ണൂർ മേഖലയിൽ ജോലിചെയ്യുന്ന അന്യ നാട്ടുകാർക്ക് എങ്ങനെയും ആധാറും തിരിച്ചറിയൽ രേഖകളും ഉണ്ടാക്കി നൽകി എങ്ങനെയും അവരെ സ്വന്തം വോട്ടു പെട്ടിയിൽ എണ്ണം കൂട്ടാവുന്ന വോട്ടർമാരാക്കി മാറ്റാനാണ് സി പി എമ്മിന്റെ പ്രാദേശിക നേതാക്കൾ പോലും ശ്രമിച്ചു വരുന്നത് . ഇക്കാര്യത്തിനിടെ ഇവർ കൊടും ക്രിമിനൽ ആണോ? എന്നും ബംഗ്ലാദേശി ആണോ എന്നൊന്നും സി പി എം നോക്കുന്നില്ല.
കൊച്ചിയിൽ രണ്ടാഴ്ച മുമ്പ് ബംഗ്ലാദേശ് പൗരൻ മുഹമ്മദ് അൽ അമീൻ ഷേഖ്, ഇയാളുടെ ഭാര്യ ജ്യോത്സന അക്തർ എന്നിവരാണ് അറസ്റ്റിലായിരുന്നത്. കൊച്ചി കപ്പൽശാലയുടെ പനമ്പള്ളിനഗറിലുള്ള ഗസ്റ്റ് ഹൗസിൽ അതിക്രമിച്ച് കയറിയ സംഭവത്തിലാണ് ഇവർ പിടിയിലാവുന്നത്. യാതൊരു രേഖയും ഇല്ലാതെ കൊച്ചിയിൽ ആക്രിപെറുക്കി കഴിയുകയായിരുന്നു ഇവർ. ഗസ്റ്റ് ഹൗസിന്റെ മതിൽ ചാടിക്കടന്ന് ഇരുമ്പ് സാമഗ്രികൾ കടത്താൻ ശ്രമിക്കുമ്പോൾ സി.ഐ.എസ്.എഫുകാർ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയാണ് ഉണ്ടായത് .
ദമ്പതികൾ പശ്ചിമബംഗാൾ സ്വദേശികളെന്നാണ് ആദ്യം പറഞ്ഞത്. സംസാര രീതിയിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറിയവരാണെന്ന് സമ്മതിക്കുന്നത്. മുഹമ്മദ് അൽ അമീൻ ഷേഖയ്ക്ക് ഇപ്പോൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. ജ്യോത്സനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു. കേസിൽ കോടതി തീരുമാനം അനുസരിച്ച് ഇവരെ നാടുകടത്തുമെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.
വിവിധ സംഭവങ്ങളിൽ കേരളത്തിൽ പിടിയിലാവുന്ന അന്യ സംസ്ഥാന തൊഴിലാളികളൊക്കെ അവർ പശ്ചിമബംഗാൾ സ്വദേശികളെന്നു പറയാറാണ് പതിവ്. ബംഗ്ളാദേശ് സ്വദേശികളാണ് ഈ അടവ് ഏറ്റവും കൂടുതലും പയറ്റുന്നത്. ബി.എസ്.എഫ് നിരീക്ഷണം കുറവുള്ള നദീമേഖലകൾ വഴി പശ്ചിമബംഗാളിൽ കയറിപ്പറ്റുകയാണ് ഇവർ ആദ്യം ചെയ്യുക. കുറച്ച് നാൾ അവിടെ കഴിഞ്ഞ ശേഷം ഡൽഹിയിലെ സീമാപുരിയിലേക്ക് അവർ കടക്കും. കുടിയേറ്റക്കാ രായ ബംഗ്ലാദേശികൾ തിങ്ങിപ്പാർക്കുന്ന ഇവിടെ നിന്നാണ് വ്യാജ ആധാറും മറ്റും ഇവർ സംഘടിപ്പിക്കുന്നത്. ഒന്നിന് 2000 രൂപയാണ് ഈടാക്കുന്നത്. കൊച്ചിയിൽ പിടിയിലായ ദമ്പതികൾക്ക് വ്യാജരേഖ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
2018ൽ കൊച്ചിയെ ഞെട്ടിച്ച് പരമ്പര കവർച്ചയിലെ മൂന്ന് പ്രതികൾ ബംഗ്ലാദേശ് സ്വദേശികളായിരുന്നു. ബംഗാളിൽ താമസിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർവച്ച നടത്തുന്ന സംഘമാ യിരുന്നു അന്ന് രണ്ടിടത്ത് കവർച്ചനടത്തിയത്. 11 പേരാണ് ആ സംഘത്തിലുണ്ടായിരുന്നത്. ബംഗ്ലാദേശികളെ വ്യാജേരഖയിൽ രാജ്യത്ത് എത്തിച്ച് കേരളത്തിൽ നിന്നടക്കം വിദേശത്തേക്ക് കടത്തുന്ന സംഘവും സജ്ജീവമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഏതാനും മാസം മുമ്പ് നെടുമ്പാശേരി വിമാനത്താവളം വഴി ഇന്ത്യക്കാരെന്ന വ്യാജേനെ ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ചത് നാല് ബംഗ്ലാദേശികളെയായിരുന്നു. മുഹമ്മദ് അബ്ദുൾ ഷുക്കൂറിനെന്ന ബംഗ്ലാദേശ് ചിറ്റഗോംഗ് സ്വദേശിയാണ് ഇതിന് ചുക്കാൻ പിടിച്ചിരുന്നത്. ഇയാളെ പിന്നീട് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടി. വ്യാജ പാസ്‌പോർട്ട്, പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ കണ്ടെടുത്തു.
ഇത്തരം സംഘം കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണുള്ളത്. പക്ഷെ സംസ്ഥാനത്തെ അന്യ ദേശക്കാരുടെ കണക്കെടുക്കേണ്ടതും അവരിൽ ബംഗ്ലാദേശികൾ കണ്ടെത്തി നാട് കടത്തേണ്ടതും സംസ്ഥാന സർക്കാരിന്റെ കടമയാണ്. ഇല്ലെങ്കിൽ അത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നത് ഉറപ്പാണ്. അതിഥി എന്ന് പറഞ്ഞു നെഞ്ചോട് ചേർത്ത് കണ്ണിൽ കാണുന്ന വരെയൊക്കെ വോട്ടർ പട്ടികയിൽ പേരും ചേർത്ത് വോട്ടു പെട്ടി നിറക്കാൻ നോക്കിയാൽ അത് രാജ്യസുരക്ഷയ്ക്ക് ഭീഷണി തന്നെയാണ്.