തിരുവനന്തപുരം . തറ വാടകയുടെ പേരിൽ തൃശൂർ പൂരത്തിനു ണ്ടാക്കിയ പ്രതിസന്ധി കുഴപ്പം ഉണ്ടാക്കിയവർ തന്നെ തീർത്തു. ഭീമമായ തോതിൽ തറവാടക കൂട്ടി പൂരം നടത്തിപ്പിന് പ്രതി സന്ധി ഉണ്ടാക്കിയത് പിണറായി സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നായിരുന്നു എന്നതും ഇതോടെ വ്യക്തമായി.
രണ്ടുകോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട്, ഒറ്റയടിക്ക് 42 ലക്ഷം ആക്കി കുറക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി ഇടപെട്ടതോടെ പ്രശ്‍നം പരിഹരിച്ചെന്നും ആയി. പൂരപ്രതിസന്ധി പരിഹരിച്ച പൊൻ തൂവൽ പിണറായി വിജയനും കിട്ടി. പൂരം പ്രദർശന നഗരിയുടെ വാടകയായി കഴിഞ്ഞതവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
പ്രദർശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും യോഗത്തിൽ ധാരണയാവുകയായിരുന്നു. ഇതോടെ ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധി തീർന്നു. തീരുമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നന്ദി അറിയിച്ചിട്ടുണ്ട്. രണ്ടുകോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് തള്ളിയാണ് കഴിഞ്ഞ തവണത്തെ തുക ഇക്കൊല്ലവും നൽകിയാൽ മതിയെന്ന് യോഗത്തിൽ തീരുമാനം ഉണ്ടാവുന്നത്.
അതേസമയം, ദേവസ്വം ബോർഡ് തീരുമാനിച്ച തുക സംബന്ധിച്ച് പൂരം കഴിഞ്ഞ ശേഷം ചർച്ച ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളും തൃശൂർ ജില്ലയിലെ മന്ത്രിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ, മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ. രാജൻ, ആർ. ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡംഗങ്ങൾ എന്നിവർ യോഗത്തിനെത്തിയിരുന്നു.
പൂര പ്രതിസന്ധി ബി ജെ പി തുറുപ്പ് ചീട്ടാക്കുമെന്ന അവസ്ഥ വന്നതോടെയാണ് അടിന്തിര യോഗം നടത്തി പഴയ തറവാടക ഇപ്പോൾ വാങ്ങിയാൽ മതിയെന്ന തീരുമാനത്തിൽ എത്തുന്നത്. പ്രധാന മന്ത്രി തൃശ്ശൂരിൽ വരാനിരിക്കെ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാവാനുള്ള സാധ്യത ഉണ്ടായിരുന്നു. ഇത് സി പി എമ്മിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പോലും തിരിച്ചടി ഉണ്ടാക്കുമെന്നു ഉറപ്പായതോടെയാണ് മുഖ്യ മന്ത്രി ഇടപെട്ടു പ്രശ്ന പരിഹാരം ഉണ്ടാക്കിയതായി വരുത്തി തീർത്തത്.