‘
കോഴിക്കോട് . നഷ്ടപ്പെട്ട പഴ്സ് തിരിച്ചുകിട്ടിയപ്പോൾ അതിൽ ഉണ്ടായിരുന്ന 2000 രൂപ ഇല്ലെങ്കിലും അതുലിന് സന്തോഷം. കാരണം അതിൽ നിന്ന് മോഷ്ട്ടാവ് ഹൃദയം തൊട്ടെഴുതിയ ഒരു കത്തുണ്ടായിരുന്നു. ‘ഇന്നത്തെ നഷ്ടം നാളത്തെ ലാഭം. ഇതു ഞാന്‍ എടുക്കുന്നു. ദൈവമുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് ക്ഷമിക്കണം. ഈ കടം ഞാനെന്നെങ്കിലും തീര്‍ക്കും. അത് എന്റെ വാക്കാണ്. ചതിക്കില്ല. ഉറപ്പ്. നിങ്ങളെ ഈശ്വരന്‍ രക്ഷിക്കും’ ഇങ്ങനെയായിരുന്നു പേഴ്സിൽ ഉണ്ടായിരുന്ന കുറിപ്പ്.
ചൊവ്വാഴ്ചയാണ് അതുലിന് പേഴ്‌സ് നഷ്ടപ്പെടുന്നത്. ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് അതുൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പഴ്‌സ് നഷ്ടമായത്. എടിഎം കാര്‍ഡടക്കം വിലപ്പെട്ട രേഖകളെല്ലാം ഉള്ളതിനാല്‍ വന്ന വഴിയെല്ലാം തിരഞ്ഞു നടന്നെങ്കിലും പഴ്‌സ് കിട്ടിയില്ല. തുടർന്ന് പഴ്സ് നഷ്ടപ്പെട്ടെന്ന വിവരം പറഞ്ഞു കൊണ്ടും ലഭിക്കുന്നവര്‍ തിരികെയേല്‍പ്പിക്കണമെന്നു അഭ്യർത്ഥിച്ചതും അതുല്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടു. കൂടാതെ പൊലീസ് സ്റ്റേഷനില്‍ പരാതിയും എഴുതി നല്‍കി.
തുടർന്നാണ് നഷ്ടപ്പെട്ട സ്ഥലത്തുവച്ച് നാട്ടുകാരനായ ഒരാള്‍ക്ക് പഴ്‌സ് കിട്ടുന്നത്. ഇയാള്‍ പഴ്‌സ് അതുലിനെ തിരികെ ഏല്‍പ്പിച്ചു. എന്നാല്‍ പഴ്‌സില്‍ ഉണ്ടായിരുന്ന പണത്തിന് പകരം ഒരു കുറിപ്പാണ് ലഭിച്ചതെന്ന് അതുല്‍ പറഞ്ഞു. പണം നഷ്ടപ്പെട്ടെങ്കിലും ലൈസന്‍സ്, ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച മോഷ്ടാവിനെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് മാത്രമാണ് തന്റെയും പ്രാര്‍ഥനയെന്നും അതുല്‍ പറയുന്നു.