അയോധ്യ രാമക്ഷേത്രം ഉദ്ഘാടനവിഷയത്തിൽ കോൺഗ്രസിന് രണ്ട് മനസെന്നും പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്നത് ജനവിരുദ്ധ നയമാണെന്നും അനിൽ ആന്റണി. കേന്ദ്ര നേതൃത്വം പരിപാടിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ കേരളത്തിലെ നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
ശബരിമലയിൽ തീർത്ഥാടകരെ കന്നുകാലികളെ പോലെ കണ്ട സംസ്ഥാന സർക്കാരും അയോദ്ധ്യയെ ബഹിഷ്കരിക്കുകയാണ്. മുൻ തെരഞ്ഞെടുപ്പുകളെക്കാൾ വലിയ വിജയം എൻഡിഎ ഇത്തവണ നേടുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ എന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കും – അനിൽ ആന്റണി പറഞ്ഞു.
ഇതിനിടെ അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്ന ഇടത് വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ആരോപിച്ചിരുന്നു. സുപ്രീംകോടതി നിർദേശപ്രകാ രമാണ് തർക്കസ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുന്നത്. മുസ്ലിം സമൂഹം സൗഹാർദ്ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ശ്രീരാമൻ ജനാധിപത്യത്തിന്റെ പ്രതീകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.