തിരുവനന്തപുരം . കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സന്നിഹിതരായിരുന്നു.
ഗണേഷ് കുമാർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആറ് മിനിട്ട് നീണ്ട ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം ഒരക്ഷരം മിണ്ടിയില്ല. ചായ സൽക്കാരത്തിൽ പോലും പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങി. പുതിയ മന്ത്രിമാരും എ കെ ശശീന്ദ്രനും മാത്രമാണ് ചായ സത്കാരത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചായ പോലും കുടിക്കാൻ നിൽക്കാതെ രാജ് ഭവനിൽ നിന്ന് മടങ്ങുകയായിരുന്നു.
ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരം മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോ വിലും നേരത്തെ രാജിവച്ചിരുന്നു. ഇവർക്ക് പകരം കേരള കോൺഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറിനെയും കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാൻ മുന്നണി തീരുമാനിക്കുകയാണ് ഉണ്ടായത്.
ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതവകുപ്പ് മാത്രമാണ് ഗണേഷ് കുമാറിന് നൽകിയിരിക്കുന്നത്. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകേണ്ടതില്ലെന്നാണ് സി പി എം എടുത്ത തീരുമാനം. കടന്നപ്പള്ളി ക്ക് രജിസ്‌ട്രേഷൻ വകുപ്പ് നൽകിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. തുറമുഖ വകുപ്പ് സി പി എം ഏറ്റെടുക്കാനാണ് സാധ്യത. കണ്ണൂരിൽ നിന്നുള്ള നിയമസഭാ അംഗമാണ് രാമചന്ദ്രൻ കടന്നപ്പള്ളി.