ന്യൂഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം “സർ അല്ലാഹ് റെസിസ്റ്റൻസ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം ഏറ്റെടുത്തു. ഇസ്രയേൽ എംബസിയുടെ അംബാസഡറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇസ്രയേൽ പതാകയിൽ പൊതിഞ്ഞ നിലയിലായിരുന്നു കത്ത് ഉണ്ടായിരുന്നത്.
ന്യൂഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായ സ്ഫോടന സംഭവത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള സിസിടിവിയിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ ലഭിച്ചതായും വൃത്തങ്ങൾ അറിയിച്ചു. അവരുടെ നീക്കങ്ങൾ കണ്ടെത്തി പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എംബസിയിലേക്കുള്ള പ്രതികളുടെ റൂട്ട് മാപ്പ് കണ്ടെത്തുന്നതിനും അവരുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനുമായി സമീപത്തെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളും ഡൽഹി പോലീസ് ശേഖരിച്ചു വരുകയാണ്.
ഇംഗ്ലീഷിൽ എഴുതിയ കത്തിൽ ഗാസയിലെ ഇസ്രയേലിന്റെ നടപടികളെക്കുറിസിച്ചും ‘പ്രതികാരം’ ചെയ്യുമെന്ന് പരാമർശിക്കുകയും ചെയ്യുന്നുണ്ട്. “സർ അല്ലാഹ് റെസിസ്റ്റൻസ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇസ്രയേൽ എംബസിക്ക് സമീപം ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ പൗരന്മാർക്ക് യാത്രാ നിർദ്ദേശവുമായി ഇസ്രയേൽ രംഗത്ത് വന്നു. ഇസ്രയേൽ ദേശീയ സുരക്ഷാ കൗൺസിലാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
സ്‌ഫോടനം ഒരു ഭീകരാക്രമണം ആയിരിക്കാമെന്നും കൗൺസിൽ പറഞ്ഞു. ന്യൂഡൽഹിയിലെ ചാണക്യപുരി നയതന്ത്ര എൻക്ലേവിലെ ഇസ്രയേൽ എംബസിക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സ്ഫോടനം നടക്കുന്നത്. ‘വൈകിട്ട് 5:48 ഓടെ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി ഞങ്ങൾ സ്ഥിരീകരിച്ചു. ഡൽഹി പോലീസും സുരക്ഷാ സംഘവും സ്ഥിതിഗതികൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്’ ഇസ്രയേൽ എംബസി വക്താവ് ഗൈ നിറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു.