ഡീപ്ഫേക്ക് വീഡിയോകളുടെ കാര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വീണ്ടും കേന്ദ്ര സർക്കാരിന്റെ കർശന മുന്നറിയിപ്പ്. ഡീപ്ഫേക്കുകളിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രം നിലവിലുള്ള ഐടി നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് ഐടി മന്ത്രാലയം വഴി മുന്നറിപ്പ് നല്കിയിയ്ക്കുന്നത്.
ഐടി നിയമങ്ങൾക്ക് കീഴിൽ വ്യക്തമാക്കിയിരിക്കുന്ന നിരോധിത ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിർബന്ധിതമാണെന്നും നിർദ്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. ഐടി നിയമങ്ങളിലെ റൂൾ 3(1)(ബി) പ്രകാരം ശരീര സ്വകാര്യതയും അശ്ലീല ഉള്ളടക്കവും ഉൾപ്പെടെ മറ്റുള്ളവരുടെ അവകാശങ്ങളെ ലംഘിക്കുന്ന ഉള്ളടക്കം പങ്കിടുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതായും അറിയിച്ചിട്ടുണ്ട്.
പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് രജിസ്‌ട്രേഷൻ സമയത്ത് തന്നെ അത്തരം നിരോധിത ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താവിനെ അറിയിക്കേണ്ടതാണ്. ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യുമ്പോഴോ അതിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യുമ്പോഴെല്ലാം അവർക്ക് പതിവായി സന്ദേശങ്ങൾ അയയ്‌ക്കേണ്ടതുമാണ്. ഒപ്പം ഐടി നിയമങ്ങൾ ലംഘിക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ സമൂഹ മാധ്യമങ്ങളുമായി ഒരു മാസത്തിനിടെ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഡീപ്‌ഫേക്കുകളുടെ പ്രധാന പ്രശ്‌നം പരിഹരിക്കുന്നതിനായി വ്യവസായ പ്രമുഖരുമായി മന്ത്രി ചർച്ചകൾ നടത്തിയിരുന്നു. എല്ലാ പ്ലാറ്റ്‌ഫോമുകളും നിലവിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ട തിന്റെ അടിയന്തിരത എടുത്തുപറയുകയും ചെയ്തു. ഡീപ് ഫേക്കുകൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നതാണ്. സമൂഹത്തിൽ ഇത് അരാജകത്വം സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്ന പ്രധാന മന്ത്രി ഡീപ് ഫേക്കുകൾക്കെ തിരെ മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.