തിരുവനന്തപുരം . 36 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ നിലയിൽ. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിലാണ് കൊടും ക്രൂരത നടന്നിരിക്കുന്നത്. 36 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹമാണ് വീട്ടുവളപ്പിലെ കിണറ്റിനുള്ളിൽ കണ്ടെത്തിയിരിക്കുന്നത്.
സുരിത – സജി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ശ്രീദേവ് ആണ് മരണപ്പെട്ടിരിക്കുന്നത്. പ്രസവത്തിനുശേഷം സുരിത മഞ്ഞുമലയിലെ വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ യാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം ഭർത്താവ് സജിയെ ഭാര്യ സുരിത വിളിച്ചറിയിക്കുന്നത്. തുടർന്ന് സജി പൊലീസിൽ വിവരമറിയിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി കിണറ്റിന്റെ കരയിൽ നിന്ന് കണ്ടെത്തി. ഫയർ ഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സുരിതയും അമ്മയും സഹോദരിയും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻവാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു. കുഞ്ഞിന്റെ അമ്മ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.