സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേര്‍ഡ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ഹരികൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അന്വേഷണം ആവശ്യപ്പെട്ട് സഹോദരങ്ങളായ കെ മുരളീകൃഷ്ണന്‍, സൗമിനി ദേവി, ശോഭലത എന്നിവര്‍ മുഖ്യമന്ത്രിയ്ക്കും ക്രൈം ബ്രാഞ്ച് എസ് പിയ്ക്കും പരാതി നല്കി.
പൊലീസ് സേനയില്‍ വിജയകരമായി സേവനം പൂര്‍ത്തിയാക്കുകയും സമ്മര്‍ദങ്ങളെയൊക്കെ അതിജീവിക്കുകയും നിരവധി വേദികളില്‍ മന:ശാസ്ത്ര ക്ലാസ്സുകള്‍ എടുക്കുകയും ചെയ്തിട്ടുള്ള പ്രൊഫഷണലായ ഹരികൃഷ്ണന്‍ മാനസിക സമ്മര്‍ദത്തിന് അടിമപ്പെടുമെന്ന് കരുതാനാവുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ 29ന് പുലര്‍ച്ചെ 5.30 ഓടെ ചേപ്പാട് രാമപുരം ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള റയില്‍വേ ക്രോസിനു സമീപത്താണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. റെയില്‍വേ ക്രോസിന് പടിഞ്ഞാറ് ഭാഗത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഹരികൃഷ്ണന്റെ കാറും കണ്ടെത്തിയിട്ടുണ്ടായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. ഹരികൃഷ്ണന്റെ മരണം ആത്മഹത്യയാണെന്ന് ലോക്കല്‍ പൊലീസ് കണ്ടെത്തി ഫയല്‍ ക്ലോസ് ചെയ്യുകയായിരുന്നു.
പെരുമ്പാവൂർ ഡിവൈ.എസ്.പിയായിരുന്ന സമയത്താണ് ഹരികൃഷ്ണൻ സോളാർ കേസ് അന്വേഷണസംഘത്തിന്റെ ഭാഗമാകുന്നത്.
അതേസമയം സംഭവം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പോലും സന്തോഷവാനായാണ് ഹരികൃഷ്ണൻ ഉണ്ടായിരുന്നത്.. ഇതെല്ലാം സംഭവത്തിന്റെ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും അടിയന്തിരമായി പുനരന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സഹോദരങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
സോളാർ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കേസടക്കം ഹരികൃഷ്ണനെതിരെയുണ്ട്. കേസുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഹരികൃഷ്ണനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും നേരിട്ടിരുന്നു. സരിത എസ്. നായരെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതുമുതൽ പ്രതിയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിൽ വരെ ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു. ഹരികൃഷ്ണന്റെ വീടുകളിലും ഫ്ലാറ്റിലും മുൻപ് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. സോളാർ കേസിലെ പ്രതിയെ അർദ്ധരാത്രി തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് ഉന്നതരെ രക്ഷിക്കാനായിരുന്നുവെ ന്നായിരുന്നു ഹരികൃഷ്ണനെതിരെ ഉയർന്ന പ്രധാന ആരോപണം.
ഈ സാഹചര്യത്തിൽ ഹരികൃഷ്ണന്റെ മരണം ഏറെ ചോദ്യങ്ങൾ ബാക്കിയാക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല എന്ന് സിബിഐ കണ്ടെത്തിയതോടെ ഈ കേസിൽ പിണറായി വിജയൻറെ കണക്കുകൂട്ടത്തലുകളെല്ലാം പൊളിഞ്ഞു വീണിരുന്നു. സത്യമറിയാതെ ഉമ്മൻചാണ്ടിയെ ക്രൂശിൽ കിട്ടിയവർ തന്നെ പിന്നീട് ഉമ്മൻ ചാണ്ടിയെ നെഞ്ചിൽ ചേർത്ത് ജയ് വിളിക്കുന്ന കാഴ്ച കേരളം മുഴുവൻ കണ്ടതാണ്. കേസ് അന്വേഷിച്ച ഘട്ടത്തിൽ ഹരികൃഷ്ണൻ ഈ ഗൂഡാലോചനയുടെ പല വിലപ്പെട്ട തെളിവുകളും കണ്ടെത്തിയിരുന്നു എന്നതിന് സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ അവസാന കാലത്ത് ചെയ്ത തെറ്റുകൾ ഹരികൃഷ്ണൻ പുറത്ത് പറയുമെന്ന ഭയം പ്രതിസ്ഥാനത്തുള്ളവർക്കുണ്ടായിരുന്നിരിക്കാം. ഈ സാഹചര്യത്തിൽ ഹരികൃഷ്ണന്റേ മരണം യഥാർത്ഥ പ്രതികളുടെ രക്ഷപെടാനുള്ള നീക്കത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തതാവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.