നടനും ചലച്ചിത്ര സംവിധായകനും റിട്ടയേർഡ് മേജറുമായ മേജർ രവിയും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവായ സി രഘുനാഥും ബി ജെ പിയിൽ ചേർന്നു. ഇരുവരും ദില്ലിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് പാർട്ടി അഗത്വം സ്വീകരിച്ചത്. ഇരുവർക്കും ജെ പി നദ്ദ ആശംസകൾ നേർന്നു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ ബി ജെ പിയിൽ ചേരാൻ സാധ്യത ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മേജർ രവി നിരവധി പ്രശസ്തമായ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സി രഘുനാഥ് കോണഗ്രസ്സിന്റെ മലബാറിലെ ഉന്നതനേതാക്കളിലൊരാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെയുള്ള യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു’, നേതാക്കളുടെ പാർട്ടി പ്രവേശന ചിത്രങ്ങൾ പങ്കിട്ട് കൊണ്ട് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ദേശീയതയോട് ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് ബി ജെ പിയിൽ ചേർന്നതിന് പിന്നാലെ മേജർ രവി പറഞ്ഞു. നേരത്തേ തന്നെ ബി ജെ പിയുമായി ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് മേജർ രവി. എന്നാൽ അദ്ദേഹം ബി ജെ പിയിൽ ഔദ്യോഗികമായി അംഗത്വം എടുത്തിരുന്നില്ല. ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന മേജർ രവി 2021 ൽ കോൺഗ്രസ് പരിപാടിയിൽ രംഗത്ത് വന്നതോടെ അദ്ദേഹം ബി ജെ പി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
തനിക്ക് സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളോട് ആണ് താത്പര്യമില്ലാത്തതെന്നും എന്നാൽ ബി ജെ പി ദേശീയ നേതൃത്വം മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്നുമായിരുന്നു അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നത്. എന്തായാലും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മേജർ രവിയെ ബി ജെ പി സ്ഥാനാർത്ഥിയാ ക്കാനുള്ള സാധ്യത ഉണ്ട്.
ബി ജെ പി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിനേയും സി പി എമ്മിനേയും അതിരൂക്ഷമായ ഭാഷയിലായിരുന്നു സി രഘുനാഥ് വിമർശിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ദേശീയതയ്ക്കെതിരെ പ്രവർത്തിക്കുന്നുവെന്നായിരുന്നു രഘുനാഥ് കുറ്റപ്പെടുത്തിയത്. ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സി രഘുനാഥ് കഴിഞ്ഞ ദിവസമാണ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കോൺഗ്രസ് വിടുന്നത്.