തിരുവനന്തപുരം . നവകേരള സദസ്സിലെ പൊതു വേദികളിൽ മുഖ്യ മന്ത്രിയും മന്ത്രിമാരും വിളമ്പിയത് മുഴുവൻ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയവും പച്ച നുണയുമായിരുന്നു. പിണറായി സർക്കാർ, സർക്കാർ ചിലവിൽ നടത്തിയതാവട്ടെ തനി രാഷ്ട്രീയ മാമാങ്കം.
നവകേരള സദസ്സിനെതിരായ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളുടെ കാര്യത്തിലും, രക്ഷകരെന്ന കുപ്പായമിട്ട് വന്നു പ്രഷേധിച്ചവർ, നാട് നീളെ തല്ലിച്ചതച്ച DYFI CPMഗുണ്ടകളുടെ കാര്യത്തിലും മുഖ്യ മന്ത്രി പിണറായി വിജയന് ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം. സത്യത്തിൽ മുഖ്യ മന്ത്രി പറയുന്നതൊന്നും ജനത്തിന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കെ കാട്ടാക്കടയിൽ മുഖ്യൻ ജനത്തിന് മുന്നിൽ വിളമ്പിയതും ഇരട്ട താപ്പിൽ പൊതിഞ്ഞ നുണ മാത്രമായിരുന്നു.
നവകേരള സദസ്സിനെതിരായ പ്രതിഷേധക്കാരുടെ വീടുകൾക്കു നേരെയും പൊലീസ് സ്റ്റേഷനിൽ കടന്നും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണങ്ങൾ സംബന്ധിച്ച് ‘അതെല്ലാം പൊലീസ് നോക്കിക്കോളും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നവകേരള സദസ് കടന്നു വന്ന വഴികളിൽ നാട് നീളെ യൂത്ത് കോൺഗ്രീസുകാരെ തല്ലി ചതച്ചതൊന്നും കാണാൻ കണ്ണില്ലാത്ത മുഖ്യമന്ത്രി, തന്റെ ഗൺമാൻ നടത്തിയ അതിക്രൂരത പോലും കണ്ടില്ലെന്നു പച്ച കളവു പറഞ്ഞ വിരുതനാണ്.
കാട്ടാക്കടയിൽ മുഖ്യൻ വിളമ്പിയത് ഇങ്ങനെ: ‘നവകേരള സദസ്സിനോട് പ്രതിപക്ഷത്തിന് അലർജിയാണ്. ഇത് എൽഡിഎഫ് പരിപാടിയല്ല, യുഡിഎഫിനെതിരായ പരിപാടിയുമല്ല. അവരും കൂടെയുണ്ടാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ തുടങ്ങിയതു മുതൽ കോൺഗ്രസിന് അക്രമ മനോഭാവമാണ്. ജനസദസ്സിന്റെ ബോർഡുകളും ബാനറുകളും പരസ്യമായി തകർക്കുന്നു. ജനസദസ്സിലേക്കു ജനം ഒഴുകിയെ ത്തുന്നതിന്റെ അസഹിഷ്ണുതയാണിത്. നാട്ടിലെ സംസ്കാരത്തിന് ചേരാത്ത നടപടിയാണിത്. പൊലീസിനു നേരെ മുളകുപൊടിയും ഗോട്ടിയും എറിഞ്ഞുള്ള പുതിയ പ്രയോഗമാണ് ഇപ്പോൾ നടത്തുന്നത്.
ഇത്തരം അക്രമങ്ങൾ നടത്താനുള്ള മാനസികാവസ്ഥ ഉണ്ടാക്കുകയാണ് കോൺഗ്രസ് നേതൃത്വം. നവകേരള സദസ്സിനോട് എന്തിനാണിത്ര പകയും വിദ്വേഷവും? നാടിനെതിരായ സാമൂഹിക വിരുദ്ധ മനോഭാവമാണിത്. ഈ പരിപാടിക്കെതിരെ കോൺഗ്രസ് നടത്തുന്ന കുറ്റവിചാരണ സദസ്സിൽ കോൺഗ്രസുകാർപോലും പങ്കെടുക്കുന്നില്ല. സ്വാഭാവികമായും അവരുടെ നില തെറ്റും. നവകേരള സദസ്സ് അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. പറ്റുമെങ്കിൽ കോൺഗ്രസ് ഈ തെറ്റായ നിലപാട് തിരുത്തി പൊതുധാരയോടൊപ്പം നിൽക്കാൻ തയാറാവണം’ മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ് “എൽഡിഎഫ് പരിപാടിയല്ല, യുഡിഎഫിനെതിരായ പരിപാടിയുമല്ല” എന്ന പച്ച നുണയാണ് കാട്ടാക്കടയിൽ മുഖ്യ മന്ത്രി പറഞ്ഞത്. ഒരു സർക്കാർ പരിപാടിയെന്ന് പറഞ്ഞു തുടങ്ങിയ പരിപാടിയിൽ പത്ത് ജനം കേൾക്കാൻ വന്നിടത്തൊക്കെ മുഖ്യനും മന്ത്രിമാരും പറഞ്ഞതൊക്കെയും രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയ പകതീർത്തു പ്രസംഗിക്കുന്നത്തിൽ അമ്മാവനും മരുമോനും മത്സരം തന്നെയാണ് നടത്തിയത്. കേരളത്തിൽ നടന്ന നവകേരള സദസിന്റെ പൊതുയോഗങ്ങളിൽ മുഖ്യനും, മന്ത്രിമാരും നടത്തിയ പ്രസംഗങ്ങളുടെ റെക്കോർഡ് കോപ്പി കേൾക്കുന്ന ആർക്കും, ചോറ് തിന്നുന്നവരാണെങ്കിൽ രാഷ്ട്രീയ പരിപാടിയെന്നേ പറയാനാവൂ.