കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 സജീവ കേസുകളാണ് കേരളത്തിലുള്ളത്. രാജ്യത്താകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകൾ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നുണ്ട്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ വെള്ളിയാഴ്ച മുതൽ ശക്തമാക്കും. കൂടുതൽ പരിശോധന നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സർക്കാരിന്റെ തുടർ നടപടികൾ ഉണ്ടാവുക. രാജ്യത്ത് ഇതുവരെ 21 പേരിലാണ് ജെഎൻ 1 കോവിഡ് ഉപവകഭേദം കണ്ടെത്തിയിരിക്കുന്നത്.
ഇതിനിടെ രാജ്യത്തുടനീളം കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല തിരിച്ച് പകർച്ചവ്യാധി ഉൾപ്പടെ ഉള്ള അസുഖങ്ങളും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ഇന്റഗ്രേറ്റഡ് ഇൻഫോർമേഷൻ പ്ലാറ്റ്‌ഫോമിൽ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത്, ശ്വാസകോശ ശുചിത്വം പാലിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്നും കേന്ദ്ര നിർദേശത്തിൽ പറഞ്ഞിരിക്കുന്നു.