ഹൈറിച്ച് ഉടമ ശ്രീന പ്രതാപൻ അറസ്റ്റിലേക്ക്. പോലീസ് നീക്കം തടയാനും അറസ്റ്റിൽ നിന്നു രക്ഷപെടാനും ശ്രീന പ്രതാപൻ മുൻ കൂർ ജാമ്യത്തിനും ശ്രമിക്കുന്നു. കോടതികൾ 23 മുതൽ ക്രിസ്തുമസ് അവധിയിലേക്ക് കടക്കുകയാണ്. അതിനാൽ തന്നെ ശ്രീനക്ക് ജാമ്യം ഉടൻ കിട്ടുകയില്ല. അറസ്റ്റ് നടപടികൾക്ക് വഴങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
ഹൈറിച്ച് ഉടമകളിൽ ഒരാളായ ശ്രീനയുടെ പേരിൽ മൂടി വെച്ച ബാങ്ക് അക്കൗണ്ടും ഇൻകം ടാക്സ് സംഘം കണ്ടെത്തി. തൃശ്ശൂർ എം.ഒ.റോഡിലെ കത്തോലിക് സിറിയൻ ബാങ്കിലാണ് ഈ അക്കൗണ്ട് ഉള്ളത്. ഈ അക്കൗണ്ടിലേക്ക് അനധികൃതമായി പണം സ്വീകരിച്ചിരുന്നു. കമ്പിനി അക്കൗണ്ടിലേക്ക് എത്തേണ്ട നിക്ഷേപവും വരുമാനവും ഒളിപ്പിക്കാനും ശേഖരിക്കാനും ഉപയോഗിച്ച ബാങ്ക് അക്കൗണ്ടാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഹൈറിച്ച് ഉടമ ശ്രീനയുടെ ഈ രഹസ്യ അക്കൗണ്ട് ഫ്രീസ് ചെയ്യാൻ നടപടി തുടങ്ങി. അക്കൗണ്ടിൽ നിന്നും പണം പിൻ വലിക്കുന്നത് തടഞ്ഞ് കൊണ്ട് കേരള പോലീസ് അടിയന്തിര നിർദ്ദേശം നല്കി എന്നാണ് വിവരം.
നിക്ഷേപകരുടെ പണം ഇത്തരത്തിൽ മറ്റ് എവിടെ ഒക്കെ വകമാറ്റി ഒളിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ല. ഹൈറിച്ച് തട്ടിപ്പും സാമ്പത്തിക ക്രമക്കേടും നടത്തിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ എം ഡി ജയിലിൽ ആണ്. ഹൈറിച്ചിനെതിരേ പ്രചാരണം നടത്തുന്നവർക്ക് വധ ഭീഷണി നല്കാനും സോഷ്യൽ മീഡിയയിൽ ആക്രമിക്കാനും തൃശൂർ കേന്ദ്രമായി ഒരു സംഘം തന്നെ ഇപ്പോൾ പ്രവർത്തിക്കുന്നു. ഇവർ ഹൈറിച്ചിന്റെ ഗുണ്ടാ സംഘം എന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. ഹൈറിച്ചിനെതിരായി റിപോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ അടക്കം ഇത്തരം ആളുകൾ ആക്ഷേപിക്കുന്നതിനെതിരേ പോലീസിൽ പരാതികൾ ഉണ്ട്. സ്ത്രീത്വത്തേ അപമാനിച്ചതിനും പരാതികൾ ഹൈറിച്ച് അധികൃതർക്കും ഏജന്റുമാർക്കും എതിരേ ഉണ്ട്.
സോഷ്യൽ മീഡിയയിൽ ഹൈറിച്ചിനെ അനുക്കൂലിച്ച് പോസ്റ്റ് ചെയ്യാൻ ഒരു സംഘം തന്നെ എത്തിയിട്ടുണ്ട്. ഇതിൽ ഹൈറിച്ച് ഉടമകളെ കൂടി ഉൾപ്പെടുത്തി അടുത്ത ദിവസം തന്നെ വ്യാപകമായ പരാതി നല്കാനാണ് തട്ടിപ്പിനിരയായവരുടെയും ഇവർക്ക് എതിരെ പ്രതികരിച്ചവരുടെയും തീരുമാനം. ഹൈറിച്ചിനെതിരെ പ്രതികരിക്കുന്നവരെ കണ്ടെത്തി പണി കൊടുക്കാൻ എറണാകുളം മട്ടാഞ്ചേരി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങളുമായി ഹൈറിച്ചിലെ ചിലർ സംസാരിച്ചതായും വിവരമുണ്ട്. കൂടാതെ വിയ്യൂർ ജയിലിൽ വെച്ച് ചിലരുമായി ഇക്കാര്യം സംസാരിച്ചതായും വാർഡൻമാർ ഇടപെട്ടതോടെ വാടാനപ്പള്ളിയിൽ നിന്നും എത്തിയ സംഘം മടങ്ങുകയും ചെയ്തു. എന്ത് തന്നെയായാലും ഹൈറിച്ച് എന്ന മാർക്കറ്റിങ്ങ് കമ്പനി മുങ്ങി.
നിക്ഷേപിച്ചവരുടെ പണവും പോയി. അതിനിടയിൽ പ്രതികരിക്കുന്നവർക്ക് നേരെ ക്വട്ടേഷനും. എന്താ മേഡം ,ആ ക്വട്ടേഷൻ കൊടുക്കുന്ന പണം മുണ്ടെങ്കിൽ കഷ്ടപ്പെട്ട് വിയർപ്പ് ഒലിച്ച് ജോലി ചെയ്ത് സമ്പാദിച്ച് നിങ്ങളുടെ സ്ഥാപനത്തിൽ പണം നിഷേപിച്ച ഒരു സാധരണകാരനെങ്കിലും പണം കൊടുത്തെങ്കിൽ സമാധാനിക്കാമായിരുന്നു. അതിനിടയിൽ ഹൈറിച്ചിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുൻ MLA അനിൽ അക്കരെയും സി .ബി.ഐ.ക്ക് പരാതി നല്കിയിട്ടുണ്ട്. ഇടപാടുകാർക്കു മുന്നിൽ ചോദ്യചിഹ്നമായി ഹൈറിച്ച്. സംസ്ഥാനത്തിനകത്തും പുറത്തുമായി ഉള്ളവർക്ക് ലഭിക്കാനുള്ളത് കോടികൾ.
മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ച് ഓൺലൈൻ ഷോപ്പി നിക്ഷേപകരിൽനിന്നു തട്ടിയത് 25,000 കോടി രൂപയിലേറെ. തൃശൂർ ആറാട്ടുപുഴയിലെ നെരുവിശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ആകർഷകമായ വാഗ്ദാനങ്ങളിൽ വീണത് ലക്ഷക്കണക്കിനു പേരാണ്. ഇവിടെ നിക്ഷേപം നടത്തിയവർ ഏറെയാണ്. അതിനാൽ ഇവർക്ക് കോടികൾ തിരികെ ലഭിക്കാനുണ്ട്. കമ്പനി പൂട്ടിയതോടെ നിക്ഷേപകർ നേട്ടോട്ടത്തിലുമാണ്. പലയിടത്തും ഇടപാടുകാർ പരാതിയുമായി രംഗത്തെത്തിക്കഴിഞ്ഞു. കൂടുതൽ പേർ അടുത്ത ദിവസം മുതൽ രേഖാമൂലം അതത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുമെന്നാണറിയുന്നത്.
750 രൂപയോ 10,000 രൂപയോ നിക്ഷേപിച്ച് അംഗത്വമെടുക്കുന്നവർക്ക് വർധിച്ച ലാഭവിഹിതം വാഗ്ദാനം ചെയ്താണ് കമ്പനി നിക്ഷേപകരെ ആകർഷിച്ചത്. തുടർന്ന് പുതിയ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി ഇവർക്ക് സ്പോൺസർ ചെയ്യാം. പുതിയ അംഗം ചേരുന്ന തോടെ 200 രൂപ ഉടൻ (ബിസിനസിന് അനുസൃതമായി 200ന്റെ ഗുണിതങ്ങളായ സംഖ്യ) ആദ്യ അംഗത്തിന്റെ അക്കൗണ്ടിൽ ക്രെഡിറ്റാകും. തുടർന്ന് കൂടുതൽ അംഗങ്ങൾ ശൃംഖലയിൽ കണ്ണിചേരുമ്പോൾ ഓരോ തലത്തിലും ലാഭമെത്തും.
വർഷം 1.26 കോടി രൂപവരെ പരമാവധി വരുമാനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. കമ്പനിയുടെ സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനം വാങ്ങുമ്പോൾ ലഭിക്കുന്ന ലാഭം 18 ലെവലിൽ വീതംവയ്ക്കുന്നതിലൂടെ വൻതുകയും വാഗ്ദാനം ചെയ്യുന്നു. കമ്പനിയിൽ കൂടുതൽ ആളുകളെ ചേർത്ത് മികച്ച ബിസിനസ് ചെയ്യുന്നവർക്ക് ഇൻസെന്ററിവും പറയുന്നുണ്ട്. കുമരകത്തേക്കുള്ള വിനോദയാത്ര മുതൽ 100 കോടിയുടെ എസ്റ്റേറ്റ് വരെ 18 ആകർഷക വാഗ്ദാനങ്ങളാണ് ഇതിലുള്ളത്. ഇങ്ങനെയുള്ള ബിസിനസ് രീതി ബഡ്‌സ് നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്.
അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് തടയുന്ന ബഡ്‌സ് ആക്ട് പ്രകാരമാണ് തൃശൂർ ജില്ലാ കലക്ടർ നടപടി ആരംഭിച്ചത്. റിസർവ് ബാങ്കിന്റെ നിയമപ്രകാരം ഹൈറിച്ച് ഓൺലൈൻ കമ്പനിക്ക് നിക്ഷേപങ്ങൾ സ്വീകരിക്കാൻ നിയമപ്രകാരം കഴിയില്ല. സാമ്പത്തിക തട്ടിപ്പിൽ വയനാട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലും കമ്പനിക്കെതിരേ കേസുകളുണ്ട്. നികുതിവെട്ടിപ്പ് പിടികൂടിയതിനുപിന്നാലെ നിരവധി പരാതികളും ഉയരുകയാണ്.
കമ്പനിക്കെതിരേ ക്രിപ്റ്റോ കറൻസി തട്ടിപ്പിനും കേസുണ്ട്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷമാണ് കേസെടുത്തത്. അതേസമയം സിനിമ താരങ്ങളുടെ പേര് വച്ചും കമ്പനി തട്ടിപ്പ് നടത്തിയതായി വിവരങ്ങൾ പുറത്തു വരുന്നുണ്ട്. അതേകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.