വാഷിങ്ടൺ . 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് അയോഗ്യനാണെന്ന് അമേരിക്കൻ സുപ്രീംകോടതി.
അമേരിക്കയുടെ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയായിത്. ട്രംപ് ഔട്ട് ആകുമോ? രാഷ്ട്രീയത്തിൽ നിന്ന് തുടച്ച് നീക്കപ്പടുമോ? 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് അയോഗ്യനാണെന്നാണ് കോളറാഡോ സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. 2021 ൽ യുഎസ് കാപ്പിറ്റോളിന് നേര്‍ക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിലെ പങ്കിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിനു മാത്രമാണ് അയോഗ്യത എങ്കിലും, കലാപത്തിലും അക്രമങ്ങളിലും മറ്റും ഉൾപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽനിന്നു വിലക്കുന്ന 14-ാം ഭേദഗതിയുടെ മൂന്നാം വകുപ്പു പ്രകാരമാണ് കോടതി വിധി. യുഎസിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്‍റ് സ്ഥാനാർഥിയായിരിക്കുകയാണ് ട്രംപ്. 2020ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡൻ അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപിറ്റോളിൽ വലിയ സംഘർഷം ഉണ്ടായി. ഇതിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് കോളറാഡോയിലെ ചില വോട്ടർമാരാണ് ട്രംപിനെതിരെ കേസ് കൊടുത്തിരുന്നത്.
ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ഡോണൾഡ് ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ 14-ാം അമൻഡ്‌മെന്റിലെ 3-ാം വകുപ്പ് പ്രകാരം ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചു. കോളറാഡോയിലെ ഒരുകൂട്ടം വോട്ടര്‍മാരും സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സും ചേര്‍ന്നാണ് ട്രംപിനെതിരേ കോടതിയെ സമീപിക്കുന്നത്.
കലാപത്തിലോ പ്രക്ഷോഭത്തിലോ പങ്കെടുക്കുന്നവര്‍ അധികാരത്തി ലെത്തുന്നത് തടയാനുള്ള യുഎസ് ഭരണഘടനയിലെ വ്യവസ്ഥ വളരെ അപൂര്‍വമായി മാത്രമാണ് പ്രയോഗിക്കാറുള്ളത്. മേല്‍ക്കോടതികളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ട്രംപിനെ അനുവദിക്കുന്നതിന്റെ ഭാഗമായി വിധി നടപ്പാക്കുന്നത് 2024 ജനുവരി നാലുവരെ കോടതി മരവിപ്പിച്ചിരിക്കുകയാണ്.