ചൈനയിലെ ഗാൻസു-ക്വിങ്ഹായ് അതിർത്തി മേഖലയിൽ ഉണ്ടായ ഭൂകമ്പത്തിൽ 111 പേർ മരിച്ചു. 230 ലധികം പേർക്ക് പരിക്കേറ്റു. ഭൂചലനത്തിന് 6.1 തീവ്രതയാണ് ഉണ്ടായിരുന്നതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.
ഭൂചലനം 35 കിലോമീറ്റർ താഴ്ചയിലാണ് ഉണ്ടായത്. പ്രഭവകേന്ദ്രം 102 കിലോമീറ്റർ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ഗാൻസുവിന്റെ പ്രവിശ്യാ തലസ്ഥാന നഗരമായ ലാൻഷൂവാണെന്ന് ഇഎംഎസ്‌സി വ്യക്തമാക്കി. ഭൂകമ്പത്തെത്തുടർന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ പറത്തുവിട്ടിട്ടില്ല. രണ്ട് വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾക്കിടയിലുള്ള അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രക്ഷാ പ്രവർത്തനത്തിനത്തിനായി,ചൈനയുടെ ദേശീയ കമ്മീഷനും എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയവും ലെവൽ-IV ദുരന്ത നിവാരണ അടിയന്തരാവസ്ഥാ പ്രവർത്തങ്ങൾ സജീവമാക്കിയതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. തണുപ്പുള്ള കാലാവസ്ഥയുള്ള ഉയരത്തിലുള്ള പ്രദേശമായതിനാൽ, ഭൂകമ്പം കൂടാതെയുള്ള ഘടകങ്ങൾ മൂലമുണ്ടാകുന്ന മറ്റ് ദുരന്തങ്ങൾ തടയാൻ രക്ഷാപ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്നും സിൻഹുവ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. വെള്ളം, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും, നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല.