പാലക്കാട് . ദേശീയപാതയിൽ കണ്ണാടി മണലൂർ ബസ് സ്റ്റോപ്പിനു സമീപം വാഹനമിടിച്ചു മരണപ്പെട്ട വയോധികയുടെ മൃതദേഹം പിറകെ എത്തിയ വാഹനങ്ങൾ കൂടി കയറിയിറങ്ങി ചതഞ്ഞരഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ ദാരുണ സംഭവം നടന്നതെങ്കിലും പുറത്തറിയുന്നത് 8 മണിക്കൂറുകൾക്ക് ശേഷവും.
കണ്ണാടി മണലൂർ പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നുക്കുട്ടി (85 ) ആണ് മരണപ്പെട്ടത്. വയോധികയെ ആദ്യം ഒരു ബസാണ് ഇടിച്ചതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ട്. തുടർന്ന് അതുവഴി കടന്നു പോയ ദേശീയപാതാ മെയിന്റനൻസ് ജീവനക്കാർ മനുഷ്യശ രീരമാണെന്നു പോലും തിരിച്ചറിയാതെ മൃതദേഹാവശിഷ്ടങ്ങൾ രാവിലെ 9.30 ഓടെ റോഡ് അരികിലേക്കു മാറ്റിയിടുകയായിരുന്നു.
ഇതിനിടെ പഞ്ചായത്ത് അംഗം കെ.എസ്.അനീഷും പരിസരവാ സികളും ചേർന്നു നടത്തിയ പരിശോധനയിലാണ് അരക്കിലോമീറ്റർ അകലെ താമസിക്കുന്ന പൊന്നുക്കുട്ടിയുടെ (85) മൃതദേഹമാണെന്ന സംശയം ഉണ്ടാവുന്നത്. മകൻ എത്തി തുടർന്ന് മൃതദേഹം തിരിച്ചറിഞ്ഞു. കറുപ്പു മുണ്ട്, തലമുടി, കഴുത്തിലെ കറുപ്പു ചരട്, ചെമ്പു മോതിരം എന്നിവയാണു തിരിച്ചറിയാൻ സഹായകരമാവുന്നത്.
പൊന്നുക്കുട്ടി ശനിയാഴ്ച വൈകിട്ട് ആറരയോടെ വീട്ടിൽ നിന്ന് ഇറങ്ങി എന്നാണ് ബന്ധുക്കൾ പറയുന്നത്.. ചില ദിവസങ്ങളിൽ പരിസരപ്രദേ ശങ്ങളിലെ ബന്ധുവീടുകളിൽ താമസിക്കാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു. ഇടിച്ച ബസ് കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തി വരുകയാണ്.