തിരുവനന്തപുരം . നിയമസഭ കയ്യാങ്കളി – പൊതു മുതൽ നശിപ്പിച്ച കേസിൽ സുപ്രീം കോടതി വരെ പോയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ 4 മുൻ യുഡിഎഫ് എംഎൽഎമാരെ കേസിൽ പ്രതി ചേർത്ത് പിണറായി സർക്കാർ. എൽഡിഎഫിന്റെ നാട്ടിക എംഎൽഎ ആയിരുന്ന ഗീതാഗോപിയുടെ പരാതിയിന്മേലാണ് യുഡിഎഫ് എംഎൽഎമാരായിരുന്ന ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം.എ.വാഹിദ്, എ.ടി.ജോർജ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമസഭ കയ്യാങ്കളി കേസിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കാനായിട്ടാണ് ഈ നീക്കമെന്നാണ് ആരോപണം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പൊതു ഉദ്ദേശ്യത്തോടെ കൂട്ടംചേർന്ന് ക്രിമിനൽ പ്രവൃത്തി ചെയ്യുക 34, 323 (ദേഹോപദ്രവം ഏൽപിക്കൽ), 341 (തടഞ്ഞു നിർത്തൽ) വകുപ്പുകൾ ആണ് 4 മുൻ യുഡിഎഫ് എംഎൽഎമാർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഒരുമാസം മുൻപ് മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് രണ്ടു ദിവസം മുമ്പാണ് ക്രൈംബ്രാഞ്ചിനു കൈമാരുന്നത്.
ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ 2015 മാർച്ച് 13ന് നിയമസഭയിൽ ഉണ്ടായ കയ്യാങ്കളി സംഭവത്തിലാണ് ഇതുവരെ ഉണ്ടായിരുന്നില്ലാത്ത കേസ് കുത്തി തിരുകുന്നത്. ഒന്നാം പ്രതിയായ ശിവദാസൻ നായർ ഗീതാഗോപിയെ ബോധപൂർവം തള്ളി താഴെയിട്ടതായും, മറ്റു മൂന്നു പേരും ചേർന്ന് ഗീതയെ തടഞ്ഞു വച്ചെന്നുമാണ് എഫ്ഐആറിൽ ഉള്ളത്. വീഴ്ചയിൽ ഗീതാഗോപിയുടെ നടുവിനു ക്ഷതമേറ്റെന്നും എഫ്ഐആറിൽ പറഞ്ഞിട്ടുണ്ട്.
നിയമസഭ കയ്യാങ്കളിയെ തുടർന്ന് നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുമ്പോൾ എൽഡിഎഫ് നേതാക്കളെയായിരുന്നു പ്രതി ചേർത്തിരുന്നത്. മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കാൻ സുപ്രീംകോടതിവരെ പോയെങ്കിലും എൽ ഡി എഫ് നേതാക്കൾ വിചാരണ നേരിടാൻ കോടതി നിര്‍ദേശിക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി കൊണ്ട് കേസിൽ തുടരന്വേഷണം നടത്തി 4 മുൻ എംഎൽഎമാരെ കൂടി പ്രതിചേർക്കുന്നത്.