ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രക്ഷോഭം നടത്തിയതിന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ഇന്നലെ പോലീസ് താലോലിച്ച് പിടിച്ചുകൊണ്ടുപോയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വധശ്രമക്കേസിലെ ജാമ്യം റദ്ദാക്കിയിട്ട് ആറു മാസം. അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയായ ആര്‍ഷോ പോലീസിന് കണ്‍മുന്നില്‍ ഗവര്‍ണറെയും പോലീസിനെയും വെല്ലുവിളിച്ചിട്ടും പോലീസ് കയ്യുംകെട്ടി നിന്നു.
പി.എം. ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി ജനുവരിയിലാണ് റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്.
വധശ്രമക്കേസില്‍ റിമാന്റില്‍ കഴിയവെ ആര്‍ഷോ സര്‍വ്വകലാശാല പരീക്ഷ പാസായത് വിവാദമായിരുന്നു. ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളില്‍ പ്രതിയായതോടെ ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ആര്‍ഷോ 2022 ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 2023 ജനുവരിയില്‍ കോടതി ജാമ്യം റദ്ദാക്കി. തുടര്‍ന്ന് ആര്‍ഷോ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇതുവരെ ഹൈക്കോടതി ജാമ്യം നല്കിയിട്ടില്ല.
ഈ മാസം 11 ന് കേസ് പരിഗണിച്ചെങ്കിലും ജാമ്യം നല്കിയിട്ടില്ല. പ്രോസിക്യൂഷന്‍ ആര്‍ഷോയ്‌ക്ക് ജാമ്യം ലഭിക്കുന്ന വിധത്തില്‍ കാലുമാറിയതോടെ വാദി തന്നെ കേസില്‍ കക്ഷിചേരുകയായിരുന്നു. ഇതോടെ കേസ് വീണ്ടും മാറ്റിവച്ചു. ഇതെല്ലാം അറിയാവുന്ന പോലീസാണ് കഴിഞ്ഞദിവസം പിടികൂടിയ വധശ്രമക്കേസിലെ പ്രതിയെ വെറുതെ വിട്ടത്. ഇന്നലെ രാത്രിയും പോലീസിനെ വെല്ലുവിളിച്ച് ആര്‍ഷോ ഗവര്‍ണറെ അധിക്ഷേപിച്ച് സമരത്തിന് മുന്നിലുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നാടകീയ രംഗങ്ങൾ ആണ് അരങ്ങേറിയത്. “ഇറങ്ങി വാടാ തെമ്മാടി…” എന്ന കൊലവിളി മുദ്രാവാക്യവുമായി സംസ്ഥാനത്തിന്റെ പ്രഥമ പൗരനായ ഗവർണർക്കെതിരെ എസ്എഫ്ഐ ഗുണ്ടകൾ അഴിഞ്ഞാടിയത്. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിപ്പിച്ച് വച്ച ബാനർ വീണ്ടും ഉയർത്തി. പോലീസ് ബാരിക്കേഡുകൾക്ക് മുകളിലൂടെ കെട്ടിയ ബാനറിൽ തൊട്ട് പോകരുതെന്ന് പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.നേരിട്ട് ആവശ്യപ്പെട്ടിട്ടും ബാനർ നീക്കുന്നതിൽ പോലീസിന്റെ ഉരുണ്ട് കളിയിൽ പ്രതിഷേധിച്ച് കൊണ്ട് രാത്രിയിൽ രോഷത്തോടെ പുറത്തിറങ്ങിയ ഗവർണർ SFI ബാനർ പോലീസിനെക്കൊണ്ടാണ് അഴിപ്പിച്ചത്. മലപ്പുറം എസ്.പിയുടെ സാന്നിധ്യത്തിലാണ് പോലീസുകാര്‍ മൂന്ന് കൂറ്റന്‍ ബാനറുകള്‍ അഴിച്ചുമാറ്റിയത്. ഇപ്പോള്‍തന്നെ ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും എസ്.പിക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി.
ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചതില്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടാന്‍ ഗവര്‍ണര്‍ ഇന്ന് രാവിലെ നിർദേശിച്ചിരുന്നു. എന്നാല്‍ ബാനറുകള്‍ നീക്കാന്‍ രാത്രിയും അധികൃതര്‍ തയ്യാറാകാതിരുന്നതോടെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ നേരിട്ട് രംഗത്തിറങ്ങിയത്. എസ്‍എഫ്ഐ കൊലവിളിക്കിടെ പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവ്വകലാശാലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. സർവ്വകലാശാലയിൽ ഇന്ന് വൈകിട്ട് നടക്കുന്ന സെമിനാറിലും ഗവർണർ പങ്കെടുക്കും. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുന്നത്.
കാലിക്കറ്റ് സർവകലാശാല സനാതന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ഗവർണർക്കെതിരായുള്ള എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത പോലീസ് സുരക്ഷയാണ്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഗവർണർക്കെതിരായി എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ പോലീസ് നീക്കം ചെയ്തിരുന്നു. ബാനറുകൾ മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാതെ വന്നതോടെ അദ്ദേഹം നേരിട്ടെത്തി പോലീസിനെ കൊണ്ട് അഴിപ്പിക്കുകയായിരുന്നു. ബാനർ നീക്കം ചെയ്യാതിരുന്ന പോലീസുകാരെ ഗവർണർ ശാസിക്കുകയും എസ്പി അടക്കമുള്ളവരെക്കൊണ്ട് ബാനർ അഴിപ്പിക്കുകയും ചെയ്തു.