വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി 6 വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കള്ളക്കളി നടത്തിയത് മുഴുവൻ പോലീസ്. കേസന്വേഷണത്തിൽ മാത്രമല്ല എഫ് ഐ ആർ ഇടുന്നതിലും പ്രതിയെ പിടികൂടിയ ശേഷം കേസ് ചാർജ് ചെയ്യുമ്പോഴുമൊക്കെ പോലീസ് ഇരയുടെ കുടുംബത്തെ കണ്ടത് വെറും ‘ഏഴകളായി’ മാത്രവും. പണമില്ലാത്ത പാവങ്ങൾക്ക് പിന്നെങ്ങനെ നീതി കിട്ടും? അതാണ് വണ്ടിപ്പെരിയാർ കേസിൽ നടന്നിരിക്കുന്നത്.
പൊലീസ് നടത്തിയ അന്വേഷണം പര്യാപ്തമല്ലെന്ന് കോടതി പറയുന്ന കേസിൽ ഏറ്റവും വലിയ അട്ടി മറി നടന്നത് കേസെടുത്തത്തിലാണ്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ പെട്ട ഇരയുടെ കുടുംബത്തിനാണ് ഇവിടെ നീതി ലഭ്യമാകാതെ പോയിരിക്കുന്നത്. എസ് സി എസ് ടി ആക്ട് പ്രകാരം പോലീസ് കേസ് എടുക്കാൻ തയ്യാറാകാത്തതാണ് ഇതിനു മുഖ്യ കാരണം. ആ വകുപ്പ് കൂടി ചുമത്തി കേസെടുത്താൽ കേസ് ഏറെക്കാലം നീണ്ടു പോകുമെന്ന് ഇരയുടെ കുടുംബത്തെ പോലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
‘പൊലീസിന്റെ സഹായം പല കാര്യങ്ങളിലും ഉണ്ടായിട്ടില്ല. കേസിൽ പട്ടികവിഭാഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ വീഴ്ച വരുത്തി. വകുപ്പു കൂട്ടിച്ചേർത്താൽ കേസ് കാലതാമസമെടുക്കു മെന്നും ഡിവൈഎസ്പി അന്വേഷിക്കേണ്ടി വരുമെന്നും ജില്ലാ കോടതിയിലേക്കു കേസ് മാറിയാൽ വർഷങ്ങൾ കഴിഞ്ഞാലും പൂർത്തിയാവില്ലെന്നുമൊക്കെ അവർ പറഞ്ഞു.’ എന്നാണ് ഇത് സംബന്ധിച്ച് കുട്ടിയുടെ പിതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്.
നിയമത്തിന്റെ ആനുകൂല്യവും സഹായവും ലഭിക്കില്ലെന്നു കത്ത് വന്നപ്പോഴാണു വകുപ്പു ചുമത്തിയില്ലെന്ന് ഇരയുടെ കുടുംബം അറിഞ്ഞത്. കോടതിയിൽ പോയെങ്കിലും അവരുടെ വാദങ്ങളൊന്നും കേൾക്കാതെ വില്ലേജ് ഓഫിസിൽനിന്നു പൊലീസ് രേഖ തയാറാക്കി കൊടുക്കുകയായിരുന്നു. തീർത്തും ഇരയുടെ കുടുംബത്തെ പോലീസ് കബളിപ്പിക്കുകയായിരുന്നു. അതോടെ കേസ് തള്ളിപ്പോയി. പിന്നീട് അതിന്റെ ദേഷ്യം പൊലീസ് കുടുംബത്തോട് തീർക്കാനും നോക്കി.
‘ഒരിക്കൽ ഒരു ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ സ്റ്റേഷനിൽ പോയ ഇരയുടെ പിതാവിനോട് അവിടെ ചാർജ് ഉണ്ടായിരുന്ന എസ്ഐ ‘നിന്നെ ഞങ്ങൾ നോക്കിയിരിക്കുക യായിരുന്നു’ എന്നു പറഞ്ഞു കഴുത്തിൽ കുത്തിപ്പിടിക്കുക വരെ ഉണ്ടായി. പുറത്തു പല തവണ അടിച്ചു. പിറ്റേദിവസം വാഴൂർ സോമൻ എംഎൽഎയുടെ മുന്നിൽ വച്ച് സിഐ ഈ സംഭവത്തിൽ മാപ്പു പറയുകയും താൻ അവിടെ ഇല്ലാത്തതിനാൽ പറ്റിപ്പോയതാണെന്നു പറയുകയും ചെയ്തു. അതിനാൽ പരാതി വേണ്ടെന്നു വച്ചു’. കേസിൽ പോലീസ് കളിച്ച കള്ളക്കളികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണിത്.
ഒട്ടേറെ പരാതികളും അപേക്ഷകളും നൽകിയെങ്കിലും ഒന്നിനും നാളിതുവരെയും ഒരു സഹായവും സർക്കാർ ഈ കുടുംബത്തിന് നൽകിയില്ല. പോലീസ് പട്ടികവിഭാഗ പീഡന നിരോധന വകുപ്പ്, കേസിൽ ചേർക്കാത്തതിനാൽ ആണ് ആ രീതിയിലുള്ള ഒരു സഹായവും ഇരയുടെ കുടുംബത്തിന് കിട്ടാതെ പോയത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ധനസഹായം ലഭിക്കാൻ കുടുംബം അപേക്ഷ നൽകിയിരിക്കുകയാണ്.
വണ്ടി പെരിയാർ വിഷയത്തിൽ മുഖ്യ മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആ കുടുംബത്തോട് അല്പമെങ്കിലും ആത്മാർത്ഥതയോടെ ആണ് നടത്തിയതെങ്കിൽ ആദ്യം നടപടി എടുക്കേണ്ടത് കേസ് അന്വേഷിഷിച്ച പോലീസുകാരുടെ പേരിലാണ്. എസ് സി എസ് ടി ആക്ട് പ്രകാരം പ്രതിയുടെ പേരിൽ കുറ്റം ചുമത്താതിരുന്നത് ഗുരുതരമായ കുറ്റമാണ്. ആ നിയമപ്രകാരം കുറ്റം ചെയ്യുന്നവരെ പോലെ തന്നെ കുറ്റ വാളിയെ രക്ഷിക്കാൻ സഹായിക്കുന്ന ഏതൊരാളും കുറ്റവാളിയാണ്. അങ്ങനെയെങ്കിൽ സർക്കാരിന്റെ ശമ്പളം വാങ്ങി പോലീസ് ചെയ്തിരിക്കുന്നത്ഗുരുതരമായ കുറ്റമാണ്. പോലീസ് സംസ്ഥാന സർക്കാരിന്റെ ഭരണ സംവിധാനമാണ്. പോലീസ് ചെയ്യുന്ന തെറ്റ് എന്നത് സർക്കാർ ചെയ്യുന്ന തെറ്റാണ്. ഇക്കാര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കേണ്ടത് സർക്കാരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ്.