കൊച്ചി . ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കേണ്ടതും മലയോരമേഖലയുടെ വികസനത്തിനു ഗുണകരമാകേണ്ടതുമായ ശബരിപ്പാത അട്ടിമറിച്ചതും വലിച്ചിഴച്ചതും കേരളം. മധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിലൂടെ കേരളത്തിന്റെ റെയില്‍വേ തീര്‍ത്ഥാടന, ടൂറിസം മേഖലയുടെ വളര്‍ച്ചക്കും സഹായകരമാകേണ്ട പദ്ധതിയുടെ പ്രഖ്യാപനം മുതല്‍ തന്നെ ഇതിനെതിരെ തത്പരകക്ഷികള്‍ രംഗത്ത് എത്തുകയായിരുന്നു.
ശബരി റെയില്‍ പദ്ധതി 1997-1998 ലെ റെയില്‍വെ ബജറ്റിലാണ് പ്രഖ്യാപിക്കുന്നത്. അങ്കമാലി, കാലടി, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാല, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ കടന്ന് പോകുന്ന പാതക്ക് 14 സ്റ്റേഷനുകളാണ് ഉള്ളത്. മധ്യകേരളത്തിന്റെ വികസന കുതിപ്പിന് മുഖ്യ പങ്കു വഹിക്കേണ്ട പദ്ധതിയുടെ 25 വര്‍ഷമാണ് കേരളം മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകൾ നിസ്സഹകരണംമൂലം നഷ്ടമാക്കിയത്.
പദ്ധതിയെ തകര്‍ക്കാന്‍ നിരവധി ലോബികളാണ് രംഗത്തെത്തിയത്. വനമേഖലകള്‍ കൈയടക്കിയ വന്‍കിട ക്വാറി ലോബിയും തോട്ടം ഉടമകളും പദ്ധതിക്കെതിരെ രംഗത്ത് വന്നതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനോ സ്ഥലം ഏറ്റെടുത്തു നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ പദ്ധതി തുടക്കത്തിലെ മുരടിച്ചു. അങ്കമാലി മുതല്‍ കാലടി വരെയുള്ള സ്ഥലമെടുപ്പും നിര്‍മ്മാണവും മാത്രമാണ് മുന്നോട്ടു പോയത്. രാഷ്‌ട്രീയ നേതൃത്വങ്ങളുടെ താത്പര്യക്കുറവാണ് അക്ഷരാർത്ഥത്തിൽ പദ്ധതിയെ വലിച്ചിഴച്ചത്.
അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 115 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിനായി ആദ്യം വകയിരുത്തിയത് 517 കോടി രൂപയായിരുന്നു. അങ്കമാലി മുതല്‍ കാലടി വരെയുള്ള ഏഴു കിലോമീറ്റര്‍ പാതയും കാലടി റെയില്‍വെ സ്റ്റേഷനും പെരിയാറിനു മുകളിലൂടെയുള്ള റെയില്‍വെ മേല്‍പ്പാലവും മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്. ഇപ്പോഴത്തെ കണക്ക് പ്രകാരം പദ്ധതിയുടെ ചെലവ് 3,726.95 കോടി രൂപ വരും.
ഇതിനിടയില്‍ കാലടി വരെ റെയില്‍പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും കാലടിയില്‍ റെയില്‍വെ സ്റ്റേഷന്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പദ്ധതിയോട് മുഖം തിരിച്ചതോടെ കാലടി റെയില്‍വെ സ്റ്റേഷനും പാതയും കാടുകയറി നശിക്കുന്നതാണ് കേരളം കാണുന്നത്. ശബരിപാതയുടെ നിര്‍മാണച്ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും കിഫ്ബി മുഖേന ശബരി പാതക്കാവശ്യമായ തുക കൈമാറുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. പദ്ധതിയോടുള്ള എതിര്‍പ്പ് മാറ്റിവച്ച് വികസനോന്മുഖമായ സമീപനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്താല്‍ മാത്രമെ പദ്ധതി കാല്‍ നൂറ്റാണ്ടിനു ശേഷമെങ്കിലും യാഥാര്‍ത്ഥ്യമാകാണാവൂ.
അതേസമയം, ലക്ഷക്കണക്കിനു ശബരിമല തീര്‍ത്ഥാടകര്‍ക്കു പ്രയോജനമാകേണ്ട ശബരി റെയില്‍പ്പാത പദ്ധതി അനിശ്ചിതത്വത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരെന്നു കേന്ദ്രം കഴിഞ്ഞ ദിവസം ലോക സഭയെ അറിയിച്ചു. കേരളത്തില്‍ മാറി മാറി ഭരണത്തിലെത്തിയ ഇടതു വലത് സര്‍ക്കാരുകളുടെ മെല്ലെപ്പോക്ക് പദ്ധതിക്കു തടസമായെന്നാണ് റെയിൽവേ മന്ത്രി അറിയിച്ചിരിക്കുന്നത്.
കേരള സര്‍ക്കാര്‍ നയങ്ങളും സമരങ്ങളും പദ്ധതിക്കു പ്രശ്‌നമായെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു. 1997ല്‍ പ്രഖ്യാപിച്ച പദ്ധതിക്ക് റെയില്‍വെ 264 കോടി ചെലവാക്കി. അങ്കമാലി – പെരുമ്പാവൂര്‍ 17 കിലോമീറ്ററില്‍ നിര്‍മാണം ആരംഭിച്ചിരുന്നു. ലോക്‌സഭയില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സ്ഥലമെടുപ്പ്, പാതയുടെ അലൈന്‍മെന്റ് എന്നിവയ്‌ക്കെതിരേ സമരമുണ്ടായി, പദ്ധതിക്കെതിരേ കോടതിയലക്ഷ്യ കേസുകളും വന്നു. സംസ്ഥാന സര്‍ക്കാര്‍ കാര്യമായി ഒന്നിനും പിന്തുണച്ചില്ല. ഇവയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാക്കുന്നത്. വനപ്രദേശം, സര്‍വേ പ്രശ്‌നങ്ങള്‍ എന്നിവ കാരണം എരുമേലിയില്‍ അലൈന്‍മെന്റ് അവസാനിപ്പിച്ചു. അങ്കമാലി-എരുമേലി 111 കിലോമീറ്റര്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) കെആര്‍ഡിസിഎല്‍ തയ്യാറാക്കി. പദ്ധതിച്ചെലവ് 3,726.95 കോടിയായി വര്‍ധിച്ചത് അപ്ഡേറ്റ് ചെയ്‌തെന്ന് അശ്വിനി വൈഷ്ണവ് ലോക് സഭയെ അറിയിച്ചു.
ചെങ്ങന്നൂര്‍ – പമ്പ റെയില്‍വെ പദ്ധതി ആരംഭിക്കണമെന്ന ആവശ്യമുണ്ട്. ചെങ്ങന്നൂര്‍-പമ്പ (75 കിലോമീറ്റര്‍) പുതിയ പാതയുടെ അന്തിമ സര്‍വേയ്‌ക്ക് അനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ സര്‍വേ തുടങ്ങി, മന്ത്രി പറഞ്ഞു. ഏതൊരു റെയില്‍വെ പ്രോജക്ടിന്റെയും പെട്ടെന്നുള്ള പൂര്‍ത്തീക രണം എന്നത്, സംസ്ഥാന സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള ഭൂമിയേറ്റെടുക്കല്‍, സ്ഥലം കൈമാറല്‍, നിയമപരമായ അനുമതികള്‍ ലഭ്യമാക്കല്‍, ഭൂമിശാസ്ത്രപരവും ഭൂപ്രകൃതിപരവുമായ അവസ്ഥകള്‍, ക്രമസമാധാന വിഷയങ്ങള്‍, പ്രോജക്ട് സൈറ്റ് പ്രദേശത്തെ സാഹചര്യം, കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുമെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.