ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കണ്ണൂർ പാനൂരിൽ കോവിഡ് ബാധിച്ച് വ്യാപാരി മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
പാനൂർ പാലക്കണ്ടിയിലെ എൺപതുകാരനാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ശ്വാസ തടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിക്കുന്നു.സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ നടക്കുമ്പോഴും ഇതൊന്നും മുഖ്യമായി കാണാതെ ആരോഗ്യ മന്ത്രി നവകേരള സദസിൽ നാട് ചുറ്റുകയാണ്.
അതിനിടെ അമേരിക്കയിലും മറ്റും അടുത്തിടെ പടർന്ന ജെഎൻവൺ എന്ന കോവിഡ് വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചതായി ഗവേഷകർ അറിയിച്ചിരുന്നു. ഇന്ത്യൻ സാഴ്‌സ് കോവ്-2 ജീനോമിക്‌സ് കൺസോർഷ്യം (ഇൻസാ കോഗ്) ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ് ജെഎൻവണ്ണിനെ ആരോഗ്യ വിദഗ്ധർ കണക്കാക്കിയിരിക്കുന്നത്. ബിഎ 2.86 വകഭേദത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ് ജെഎൻ വൺ. പകർച്ചാശേഷി കൂടുതലായതിനാൽ രോഗികളുടെ എണ്ണം ഉയരാൻ ഈ വകഭേദം കാരണമാകും. നിലവിലുള്ള വാക്സിനുകൾക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് വിദഗ്ധർ പറയുന്നത്.
പകർച്ചപ്പനികൾക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരായിരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒരുമാസത്തിടെയാണ് രോഗികളുടെ എണ്ണം ഇത്രയുമധികം ഉയരുന്നത്. രാജ്യത്ത് ചികിത്സയിൽക്കഴിയുന്ന കോവിഡ് ബാധിതരിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ് എന്നതാണ് ഗൗരമേറുന്നത്. 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തിൽ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയർന്നുനിൽക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.