തിരുവനന്തപുരം . എസ്എഫ്ഐ പ്രവർത്തകർ തന്റെ സ്വൈര്യ സഞ്ചാരം തടസപ്പെടുത്തി ആക്രമിച്ച സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോടും ഡിജിപിയോടും റിപ്പോർട്ട് തേടി. 10, 11 തീയതികളിലെ എസ്എഫ്ഐ പ്രതിഷേധങ്ങളിൽ സുരക്ഷാവീഴ്ച ഉണ്ടായെന്നു ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തനിക്ക് സുരക്ഷാ വീഴ്ച ഉണ്ടായെന്നു ചൂണ്ടിക്കാട്ടി സർക്കാരിനോടും ഡിജിപിയോടും റിപ്പോർട്ട് തേടിയ സംഭവം ദേശീയ മാധ്യമങ്ങൾ ഏറെ ഗൗരവത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിഷേധ സമരങ്ങളിൽ എന്താണ് ഉണ്ടായതെന്നും എടുത്ത നടപടികൾ വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 7ന് പാളയം–ചാക്ക റോഡിൽ നടന്ന നാടകീയ സംഭവങ്ങൾ SFI പിണറായി സർക്കാരിന് ചെകിടത്ത് അടികൊടുത്ത പോലെയായി. വിമാനത്താവളത്തിലേക്ക് ഗവർണർ പോകുമ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുന്നത്. 3 തവണ വാഹനത്തിനുനേരെ എസ്എഫ്ഐക്കാർ ഓടി അടുത്തതോടെ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി. കാറിൽ നിന്നിറങ്ങിയ ഗവർണർ പ്രതിഷേധക്കാരോട് കോപപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. ഈ അവസരത്തിൽ പോലീസ് കാറിനുള്ളിൽ കൈയും കെട്ടി നോക്കിയിരിക്കുകയാണെന്നും ഗവർണർ ആരോപിച്ചിരുന്നു.
സർവ്വകലാശാലകൾ കാവിൽക്കരിക്കുന്നു എന്നാരോപിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം അരങ്ങേറിയത്. ഗവർണറെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 143, 147, 149, 283, 353 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഗവർണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു. എന്നാൽ കോടതിയിൽ ഹാജരാക്കിയ ചില SFI നേതാക്കളെ ഐപിസി 124 ചുമത്താതെ രക്ഷയൊരുക്കാനും പോലീസ് ശ്രമിച്ചു. ഗവർണർക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാൽ ഐപിസി 124 വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്. 7 വർഷംവരെ ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണിത്.