കൊല്ലം . നിയമങ്ങളും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ച് നവകേരള സദസ്സുമായി ബന്ധപ്പെട്ട പൊതുയോഗം ക്ഷേത്ര മൈതാനിയില്‍ നടത്താൻ നീക്കം. നവകേരള സദസ്സ് ചടയമംഗലം നിയോജക മണ്ഡലം പൊതുയോഗം ആണ് ഡിസംബര്‍ 20ന് കടയ്‌ക്കല്‍ ദേവീ ക്ഷേത്ര മൈതാനിയിൽ നടത്താനായി ആലോചിച്ചിരുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കണമെങ്കില്‍ ക്ഷേത്രത്തിന്റെ മതിലിന്റെ ഒരു ഭാഗം പൊളിച്ചു നീക്കേണ്ടതായി വരും. ഇതിനെതിരെ ക്ഷേത്ര വിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മതില്‍ പെളിക്കുമോ ഇല്ലയോ എന്നതിനപ്പുറം നിയമ പ്രശ്‌നങ്ങള്‍ ആണ് നാടുകൾ മുഖ്യമായും ഇക്കാര്യത്തിൽ മുന്നോട്ടു വെക്കുന്നത്. ക്ഷേത്ര സംബന്ധിയല്ലാത്ത ഇത്തരമൊരു സാമൂഹിക രാഷ്‌ട്രീയ സര്‍ക്കാര്‍ പരിപാടി ക്ഷേത്രഭൂമിയില്‍ നടത്തുന്നത് ക്ഷേത്രാചാരങ്ങള്‍ക്കും ദേവസ്വം നിയമങ്ങള്‍ക്കും ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള വിധികള്‍ക്കും ദേവസ്വം ബോര്‍ഡിന്റെ തന്നെ സര്‍ക്കുലറിനും വിരുദ്ധമാണ്.
2023ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടി കക്ഷിയായ മൂന്ന് വ്യത്യസ്ത കേസുകളില്‍ കേരളാ ഹൈക്കോടതി ക്ഷേത്ര മൈതാനിയില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റു പരിപാടികള്‍ നടത്താനാവില്ല എന്ന് വ്യക്തമാക്കിയിരുന്നതും, അത് തടയാനുള്ള ദേവസ്വം ബോര്‍ഡിന്റെ ബാധ്യത ചൂണ്ടി കാട്ടിയിട്ടും ഉള്ളതാണ്. വെള്ളായണി ദേവീ ക്ഷേത്രവുമായും ശാര്‍ക്കര ദേവീ ക്ഷേത്രവുമായും ബന്ധപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ വിധികള്‍ ഇക്കാര്യത്തിൽ നിർണായകമാണ്. ( Hindu Seva Kendram v. State of Kerala and others [2023 (3) KHC 258] എന്ന കേസിലെ വിധിയില്‍ Cultural or social activities unconnected with temple worship have no role to play in temple premises.എന്ന് വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ 20/10/2023 തീയതിയില്‍ ROC.23/2023/VIG എന്നൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുമുണ്ട്. ഈ സര്‍ക്കുലര്‍ പ്രകാരം ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയില്‍ ക്ഷേത്ര സംബന്ധിയല്ലാത്ത യാതൊരു വിധ രാഷ്‌ട്രീയ സാമൂഹിക സര്‍ക്കാര്‍ പരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ലാത്തതാണ് എന്നും പറഞ്ഞിട്ടുള്ളതാണ്. ഹൈക്കോടതിയുടെയും ദേവസ്വത്തിന്റെയും ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് കടയ്‌ക്കല്‍ ദേവീ ക്ഷേത്ര മൈതാനിയിൽ നവകേരള സദസിന്റെ പൊതുയോഗം നടത്താൻ ശ്രമിക്കുന്നത്.