SFI തിരുവനന്തപുരത്ത് നടത്തിയത് സംസ്ഥാനത്തെ പ്രഥമ പൗരനുനേരെയുള്ള അതിക്രമം എന്ന് കോടതി. കേസിലെ ആറു പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) റിമാൻഡ് ചെയ്തു. ആറാം പ്രതി അമൻ ഗഫൂറിനു എൽഎല്‍ബി പരീക്ഷയുള്ളതിനാൽ ഇടക്കാല ജാമ്യം നൽകി.
എസ്എഫ്ഐയുടെ ആക്രമണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാറിന്റെ പുറകിലുള്ള ഗ്ലാസിനു കേടുപാടുണ്ടായി. കാറിനു 76,357 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് രാജ്ഭവൻ രേഖ മൂലം കോടതിയെ അറിയിച്ചത്. നാശനഷ്ടം വ്യക്തമാക്കി രാജ്ഭവനിൽനിന്ന് ഹാജരാക്കിയ സർട്ടിഫിക്കറ്റ് പൊലീസ് റിമാൻഡ് റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിക്കുകയുണ്ടായി.
ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർ രാഷ്ട്രീയ പ്രവർത്തകരായതിനാൽ ജാമ്യം നൽകിയാൽ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് ദുര്‍ബലപ്പെടുത്തുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തെ പ്രഥമ പൗരനുനേരെയാണ് അതിക്രമം നടന്നതെന്നു കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.
ജാമ്യം നൽകിയാൽ പ്രതികൾ സാക്ഷികളെ സ്വധീനിച്ചും ഭീഷണിപ്പെടുത്തിയും കേസിന്റെ സുഗമമായ അന്വേഷണത്തിനു തടസ്സം നിൽക്കുമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. പ്രതികൾക്ക് ഉടനടി ജാമ്യം നൽകി വിട്ടയച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രതികൾ തുടർന്നും ഇത്തരം കുറ്റം ചെയ്യാൻ സാധ്യതയുണ്ട്.
പ്രതികൾ പൊതുസ്ഥലത്ത് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചു. ഗവർണറുടെ ഔദ്യോഗിക വാഹനത്തിനു നാശനഷ്ടം വരുത്തി. പ്രതികളുടെ കുറ്റകരമായ പ്രവൃത്തി മറ്റു രാഷ്ട്രീയ സംഘടനകൾ പിന്തുടരാന്‍ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. പ്രതികളുടേത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷനു വേണ്ടി കല്ലമ്പള്ളി മനു വാദിച്ചു. വിദ്യാർഥികൾ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവർണറെ തടഞ്ഞുവച്ചിട്ടില്ലെന്നും പ്രതികൾക്കുവേണ്ടി ഹാജരായ എ.എ.ഹക്കിം വാദിക്കുകയുണ്ടായി.